കോവിഡ് തോറ്റു: എം വി ജയരാജന്‍ രോഗമുക്തനായി, ഇന്ന് ആശുപത്രി വിടും


പരിയാരം: കോവിഡ് ന്യുമോണിയ കാരണം അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുന്‍ എംഎല്‍എയും സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍ രോഗമുക്തനായി. ഇന്ന് ആശുപത്രി വിടും. ജനുവരി ഇരുപതിനാണ് ജയരാജനെ കോവിഡ് ന്യുമോണിയയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എം വി ജയരാജന്‍ ആരോഗ്യം ഏറെക്കുറേ വീണ്ടെടുത്തതായി തിങ്കളാഴ്ച വൈകിട്ടു ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. ഇന്ന് രാവിലത്തെ പരിശോധനകൂടി കഴിഞ്ഞ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യും. ഒരുമാസത്തെ വിശ്രമവും തുടര്‍ചികിത്സയും കര്‍ശനമായി പാലിക്കണമെന്നും സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു.

ജനുവരി 20 നാണ് അദ്ദേഹത്തെ അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശൂപത്രിയിലേക്ക് മാറ്റിയത്. കോവിഡ് ന്യുമോണിയ കാരണം ശ്വാസകോശത്തി ലെ രണ്ട് അറകളേയും 75 ശതമാനത്തോളം രോഗം ബാധിച്ചിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഒപ്പം വലിയ പ്രതിസന്ധി സൃഷ്ടിച്ചതാണ്. രക്തത്തില്‍ ഓക്സിജന്റെ അളവ് നന്നേ കുറഞ്ഞതിനാല്‍ ശ്വാസോച്ഛ്വാസം പോലും സി-പപ്പ് വെന്റിലേന്ററിന്റെ സഹായത്തോ ടെയായിരുന്നു ക്രമീകരിച്ചത്. എന്തും സംഭവിക്കാം എന്ന ആ ഗുരുതര ഘട്ടത്തില്‍ നിന്നും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുനടന്നതില്‍, ആധുനിക വൈദ്യശാസ്ത്രത്തിന്റെ മികവും ചികിത്സയോട് പൂര്‍ണ്ണമായും സഹകരിച്ചതും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയും പ്രധാന ഘടകമാണ്. മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പുമന്ത്രിയും പകര്‍ന്ന ധൈര്യവും പ്രത്യേകമായിത്തന്നെ എടുത്തുപറയേണ്ടതുണ്ട്.

ആരോഗ്യവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോടുനിന്നും ഡോ എ.എസ് അനൂപ് കുമാറും ഡോ പി.ജി രാജുവും തിരുവനന്തപുരത്തുനിന്നും ഡോ എസ്.എസ് സന്തോഷ് കുമാറും ഡോ അനില്‍ സത്യദാസും അടങ്ങിയമെത്തിയ ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ദരും അദ്ദേഹത്തെ പരിശോധിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ചെന്നൈയിലെ പ്രമുഖ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സ്പെഷ്യലിസ്റ്റ് ഡോ റാം സുബ്രഹ്‌മണ്യത്തിന്റെ നിര്‍ദ്ദേശവും സ്വീകരിക്കുകയുണ്ടായി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ കെ എം കുര്യാക്കോസ് ചെയര്‍മാനും മെഡിക്കല്‍ കോളേജ് ആശൂപത്രി സൂപ്രണ്ട് ഡോ കെ സുദീപ് കണ്‍വീനറും ഡോ ഡി കെ മനോജ് (ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് & എച്ച്.ഒ.ഡി ശ്വാസകോശ വിഭാഗം), ഡോ വിമല്‍ റോഹന്‍ (ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് കാഷ്വാലിറ്റി), ഡോ എസ്.എം സരിന്‍ (ആര്‍.എം.ഒ), ഡോ കെ സി രഞ്ജിത്ത് കുമാര്‍ (എച്ച്.ഒ.ഡി, ജനറല്‍ മെഡിസിന്‍ വിഭാഗം), ഡോ എസ്.എം അഷ്റഫ് (എച്ച്.ഒ.ഡി കാര്‍ഡിയോളജി വിഭാഗം), ഡോ വി കെ പ്രമോദ് (നോഡല്‍ ഓഫീസര്‍, കോവിഡ് ചികിത്സാ വിഭാഗം എന്നിവര്‍ അംഗങ്ങളുമായ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ ചികിത്സ നടത്തിയത്. കോവിഡ് ഐ.സി.യുവിലെ നേഴ്സുമാരുടെ സേവന സന്നദ്ധതയും അര്‍പ്പണബോധവും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുവെന്നും മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക