ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്ത വിടവാങ്ങി


കോട്ടയം: മലങ്കര മാർത്തോമാ സഭ വലിയ മെത്രോപ്പോലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (104) അന്തരിച്ചു. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 1.15നാണ് മെത്രോപ്പോലീത്തയുടെ അന്ത്യം.

വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മൂന്ന് വർഷമായി കുമ്പനാട്ടെ ആശുപത്രിയിൽ വിശ്രമത്തിലായിരുന്നു. ഇരിവിപേരൂർ കലകമണ്ണിൽ കെ.ഇ ഉമ്മൻ കശിശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27നാണ് ജനനം. 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.

മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നിവിടങ്ങളിലായുള്ള സ്കൂൾവിദ്യാഭ്യാസത്തിനുശേഷം ആലുവ യു.സി. കോളേജിലായിരുന്നു ബിരുദപഠനം. ബെംഗളൂരു, കാന്റർബെറി എന്നിവിടങ്ങളിൽനിന്നായി വേദശാസ്ത്രവും പഠിച്ചു. 1944ൽ ശെമ്മാശപ്പട്ടം സ്വീകരിച്ചു, 1944 ജൂൺ 30ന് കാശീശാപ്പട്ടം നേടി.

1953 മെയ് 20ന് റെമ്പാനായി നിയോഗിക്കപ്പെട്ടു. 1999 ഒക്ടോബർ 23ന് മാർത്തോമ സഭയുടെ പരമാധ്യക്ഷനായി. 2007 ഒക്ടോബർ ഒന്നിന് ശാരീരിക ബുദ്ധിമുട്ട് കാരണം സ്ഥാനത്യാഗം ചെയ്തു. 2007 ഒക്ടോബർ 2ന് വലിയ മെത്രോപോലീത്തയായി. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പായിരുന്നു ക്രിസോസ്റ്റം തിരുമേനി. ‘സ്വർണനാവിന്റെ ഉടമ’ എന്ന് ക്രിസോസ്റ്റം തിരുമേനിയെ വിശേഷിപ്പിക്കാറുണ്ട്.