തീവെട്ടിക്കൊള്ള തുടരുന്നു: പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി, കോഴിക്കോട് പെട്രോള്‍ വില 107 കടന്നു


തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് വില 109 ലേക്ക് എത്തി. 108.79 ആണ് തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില. ഒരുലിറ്റര്‍ ഡീസലിന് 102.46 ആണ് തിരുവനന്തപുരത്തെ വില.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 106.97 രൂപയും ഡീസലിന് 102.40 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ ലിറ്ററിന് 107 രൂപ 35 പൈസയും ഡീസൽ ലിറ്ററിന് 100 രൂപ 74 പൈസയും ആണ് ഇന്നത്തെ വില.

ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്ന് വരെ പെട്രോളിന് 4.60 രൂപയും ഡീസലിന് 5.63 രൂപയുമാണ് വര്‍ദ്ധിച്ത്. വരും ദിവസങ്ങളിലും ഇന്ധനവില കൂടുമെന്നാണ് സൂചന. എണ്ണക്കമ്പനികൾ ദിവസേനെ ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ പച്ചക്കറികളടക്കം അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന വാദമുയർത്തിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വില വർധനവിനെ പ്രതിരോധിക്കുന്നത്.