പാചകം ചെയ്ത മുള്ളന്‍പന്നിയിറച്ചിയുമായി വടകരയില്‍ രണ്ടുപേര്‍ പിടിയില്‍


വടകര: മുള്ളന്‍ പന്നിയെ കൊന്ന് പാചകം ചെയ്ത ഇറച്ചിയുമായി വടകരയില്‍ രണ്ടുപേര്‍ പിടിയില്‍. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി മൂര്‍ത്തി (45), തഞ്ചാവൂര്‍ സ്വദേശി മണികണ്ഠന്‍ (19) എന്നിവരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച വൈകിട്ടോടെ പുതിയ ബസ്റ്റാന്റ് പരിസരത്തെ എം.ആര്‍.എ ബേക്കറിക്ക് അരികില്‍വെച്ചാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി ദേശീയപാതക്ക് സമീപത്തെ ശ്രീകൃഷ്ണ ഇന്റര്‍നാഷണല്‍ ഹോട്ടലിനു സമീപത്ത് കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ മുള്ളന്‍പന്നിയെ ഇന്നലെ വൈകുന്നേരം പാചകം ചെയ്യുകയായിരുന്നു.

ആക്രികച്ചവടവും കക്കൂസ് ക്ലീനിങ് ജോലിയും ചെയ്തുവരുന്നവരാണിവര്‍. വര്‍ഷങ്ങളായി പുതിയ ബസ്റ്റാന്റ് പരിസരത്തെ കടത്തിണ്ണയിലാണ് മൂര്‍ത്തിയും മണികണ്ഠനും താമസിക്കുന്നത്.

കോഴിക്കോട് വനംവകുപ്പ് ഫ്‌ളയിങ് സ്‌ക്വാഡിലെ ഫോറസ്റ്റര്‍ എബിനും സംഘവുമാണ് ഇവരെ അറസ്റ്റു ചെയ്തത്. പിന്നീട് ഇരുവരെയും കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് അധികൃതര്‍ക്ക് കൈമാറി. പ്രതികളെ ഇന്ന് നാദാപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.