ബസ്സിലും ട്രെയിനിലുമായി എത്തിച്ച ശേഷം വില്‍പ്പന; കോഴിക്കോട് നഗരത്തില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍


കോഴിക്കോട്: മാങ്കാവ് കിണാശ്ശേരിയില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. പൊക്കുന്ന് ഇടശ്ശേരിതാഴം മുബാറക്ക് (31) ആണ് എക്‌സൈസിന്റെ പിടിയിലായത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കോഴിക്കോട് നഗരത്തില്‍ എം.ഡി.എം.എ വില്‍പ്പന നടത്തി വരികയായിരുന്നു ഇയാള്‍. കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ശരത്ബാബുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ബെംഗളൂരു, തലശ്ശേരി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എ എത്തിക്കുന്നത് എന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ട്രെയിന്‍ മാര്‍ഗവും ബസ് മാര്‍ഗവുമാണ് മയക്കുമരുന്ന് എത്തിക്കുന്നത്. കോഴിക്കോട് എത്തിച്ച ശേഷം നഗരത്തില്‍ തന്നെ ഇത് വില്‍ക്കുകയാണ് പതിവെന്നും പ്രതി സമ്മതിച്ചു.

പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. പ്രതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. പിടിച്ചെടുത്ത എം.ഡി.എം.എ 25,000 രൂപയ്ക്ക് പ്രതി തലശ്ശേരിയില്‍ നിന്നും വാങ്ങിയതാണെന്ന് അറിയിച്ചു.

എന്‍.ഡി.പി.എസ് നിയമം പ്രകാരം 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എ ആയിരം രൂപയുടെ ചെറിയ ബാഗുകളില്‍ ആക്കി വില്‍പ്പന നടത്താറാണ് പതിവ് എന്ന് പ്രതി സമ്മതിച്ചു. പ്രതി വില്പനയ്ക്കായി ഉപയോഗിക്കുന്ന സ്‌കൂട്ടറും മൊബൈല്‍ ഫോണും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

എക്‌സൈസ് ഓഫീസര്‍ അനില്‍കുമാര്‍. പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.പി.ഷാജു, മുഹമ്മദ് അബ്ദുല്‍ റൗഫ്, എന്‍.ജലാലുദ്ദീന്‍, വിനു വി.വി, സതീഷ് പി.കെ, എക്‌സൈസ് ഡ്രൈവര്‍ ബിബിനേഷ് എം.എം എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.