ഭൂമിയെ കൊല്ലുന്ന വിഷത്തെ അകറ്റി നിർത്താം: ഒറ്റ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക്‌ നിരോധനം


ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്‌ ഉൽപ്പന്നങ്ങൾക്ക്‌ നിരോധനം ഏർപ്പെടുത്തി പ്ലാസ്റ്റിക്‌ മാലിന്യ സംസ്‌കരണ നിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്‌തു. ഇവയുടെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവയ്‌ക്കുള്ള നിരോധനം 2022 ജൂലൈ ഒന്നിന്‌ നിലവിൽവരും. 2021 സെപ്‌തംബർ 30 മുതൽ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരിബാഗുകളും നിരോധിച്ചു. നിലവിൽ ഇത്‌ 50 മൈക്രോണാണ്‌. 2022 ഡിസംബർമുതൽ ഇത്‌ 120 മൈക്രോണാകും. കേന്ദ്ര പരിസ്ഥിതിമന്ത്രാലയമാണ്‌ ഭേദഗതി ചട്ടം വിജ്ഞാപനം ചെയ്‌തത്‌.

ഒറ്റത്തവണ ഉപയോഗത്തിന്റെ പരിധിയിൽ വരാത്ത പ്ലാസ്റ്റിക്‌ പായ്‌ക്കിങ്‌ മാലിന്യങ്ങൾ പരിസ്ഥിതി അനുകൂലമായി സംസ്‌കരിക്കേണ്ടത്‌ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ നിയമങ്ങൾ 2016 പ്രകാരം നിർമാതാക്കൾ, ഇറക്കുമതിക്കാർ, ബ്രാൻഡുകൾ എന്നിവരുടെ ഉത്തരവാദിത്തമാണ്‌. ഇത്‌ ഫലപ്രദമായി നടപ്പാക്കാൻ നിയമപരമായ ബാധ്യത ശക്തമാക്കുന്ന മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയാണ്‌ നിയമഭേദഗതി.

പ്ലാസ്റ്റിക് പാത്രങ്ങള്‍, കപ്പ്, ഗ്ലാസ്, ട്രേ, തവി, സ്‌ട്രോ, പ്ലാസ്റ്റിക് സ്റ്റിക്കുള്ള ഇയര്‍ ബഡ്, പ്ലാസ്റ്റിക് പതാക, മിഠായിക്കോൽ, ഐസ്ക്രീം സ്റ്റിക്, ബലൂണ്‍ സ്റ്റിക്ക്‌, മിഠായിക്കവര്‍, ക്ഷണക്കത്ത്, സിഗരറ്റ് പായ്ക്കറ്റ്, 100 മൈക്രോണിൽ താഴെയുള്ള പിവിസി ബാനറുകൾ, തീന്‍മേശയില്‍ ഉപയോഗിക്കുന്ന ഫോര്‍ക്ക്, കത്തി, സ്പൂണ്‍ തുടങ്ങിയവ നിരോധിക്കുന്നവയിൽ ഉൾപ്പെടും.