സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്സിനേഷന് ഇന്ന് തുടക്കം: ഊർജ്ജിത വാക്സീനേഷൻ ക്രമീകരണവുമായി സർക്കാർ


കോഴിക്കോട്: ഊര്‍ജ്ജിത വാക്‌സിനേഷന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്‌സിനേഷന് ഇന്ന് തുടക്കം. സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും നാളെയോടെ ആദ്യഡോസ് വാക്‌സിനെത്തിക്കാനാണ് തീരുമാനം. ഈ മാസം 16 വരെയാണ് മൂന്നു ദിവസത്തെ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ്. ഓഗസ്റ്റ് 31 നകം സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരില്‍ സമ്പൂര്‍ണ്ണ ആദ്യ ഡോസ് വാക്‌സിനേഷനെന്നതാണ് ദൗത്യം.

നാല് ലക്ഷത്തിലധികം ഡോസ് വാക്‌സീന്‍ സംസ്ഥാനത്ത് പുതുതായി എത്തി. പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണുകളില്‍ മുഴുവന്‍ പരിശോധന നടത്തി രോഗമില്ലാത്തവര്‍ക്കെല്ലാം വാക്‌സീന്‍ നല്‍കുകയാണ്. പിന്നോക്ക ജില്ലകളിലും ഗ്രാമീണ മേഖലകളിലും വാക്‌സിനേഷനെത്തിക്കാന്‍ താഴേത്തട്ടില്‍ കര്‍ശന നിര്‍ദേശമുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഇനി 60 വയസ്സിന് മുകളില്‍ ഉള്ളവരില്‍ ആദ്യഡോസ് കിട്ടാത്തവര്‍ 2000 ല്‍ താഴെയാണെന്നാണ് വിവരം.

കൂടാതെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും വിദഗ്ധരും അടങ്ങുന്ന കേന്ദ്രസംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തും. ആദ്യസന്ദര്‍ശനം കേരളത്തിലാണ്. മുഖ്യമന്ത്രിയുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേന്ദ്രമന്ത്രി കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കുന്നുണ്ട്.