‘വല്ലപ്പോഴും സത്യം പറയുന്നത് നല്ലതാണ്’; കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ എഴുത്തുകാരന്‍ രാജീവ് ചേലനാട്ട്


പാലക്കാട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരനെതിരെ എഴുത്തുകാരന്‍ രാജീവ് ചേലനാട്ട് രംഗത്ത്. രണ്ട് കൊല്ലം മുമ്പ് പാലക്കാട് പ്രസ് ക്ലബ്ബില്‍ നടന്ന ഫിലിം ഫെസ്റ്റിവെലില്‍ നടന്ന സംഭവത്തെ കുറിച്ച് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് പച്ചക്കള്ളമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫിലിം ഫെസ്റ്റിവലിനിടെ ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരുന്ന ആളെ താന്‍ നോക്കി പേടിപ്പിച്ച് പുറത്താക്കി എന്നാണ് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്. ദേശീയഗാനത്തിനിടെ എഴുന്നേറ്റ് നില്‍ക്കാതിരുന്ന ആള്‍ താനാണെന്നും ഫോണ്‍ വന്നപ്പോഴാണ് പുറത്ത് പോയതെന്നും അത് കഴിഞ്ഞ് തിരിച്ചെത്തി സിനിമ മുഴുവന്‍ കണ്ടെന്നും രാജീവ് പറയുന്നു. തുറിച്ച് നോക്കിയപ്പോള്‍ താന്‍ പേടിച്ച് ബോധം കെട്ട് വീണെന്ന് സമ്മതിച്ചാല്‍ മുരളീധരന് സമാധാനമാവുമെങ്കില്‍ അങ്ങനെ സമ്മതിച്ച് തരാമെന്ന് അദ്ദേഹം മന്ത്രിയെ പരിഹസിച്ചു. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും സത്യം പറയുന്നത് നല്ലതാണെന്നും രാജീവ് ചേലനാട്ട് മുരളീധരനെ പരിഹാസരൂപത്തില്‍ ഉപദേശിച്ചു.

രാജീവ് ചേലനാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കേന്ദ്രമന്ത്രി ശ്രീ മുരളീധരന്‍,
ഞായറാഴ്ച താങ്കളിവിടെ പാലക്കാട്ടെ പ്രസ് ക്ലബ്ബിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ വന്നത് വായിച്ചറിഞ്ഞു.
രണ്ട് കൊല്ലം മുന്‍പ് ഇതേ പ്രസ് ക്ലബ്ബില്‍ വെച്ച് നടന്ന ഒരു ഫിലിം ഫെസ്റ്റിവലില്‍ താങ്കള്‍ പങ്കെടുത്തതും, അന്ന് സ്‌ക്രീനില്‍ ദേശീയ ഗാനം കാണിക്കുമ്പോള്‍ എഴുന്നേല്‍ക്കാതെ സീറ്റിലിരുന്നിരുന്ന ഒരുത്തനെ തുറിച്ചു നോക്കി അയാളെ പേടിപ്പിച്ച് വിട്ടതും ഉദ്ഘാടന പ്രസംഗത്തിനിടയ്ക്ക് താങ്കള്‍ സൂചിപ്പിച്ചതായി അറിഞ്ഞു.
ബഹുമാനപ്പെട്ട മന്ത്രീ, ദേശീയഗാനം കാണിക്കുമ്പോള്‍ എഴുന്നേല്‍ക്കാതെ ഇരുന്ന ആ ആള്‍ ഈ ഞാനായിരുന്നു.
ദേശീയഗാനം കഴിഞ്ഞ് സിനിമ തുടങ്ങുന്നതിന് മുന്‍പ് ഒരു ഫോണ്‍ വന്നപ്പോള്‍ ഞാന്‍ പുറത്തിറങ്ങിയ നേരത്താണ് ഹാളിന്റെ പിന്നിലിരുന്നിരുന്ന താങ്കളെ ഞാന്‍ കണ്ടത്. അര്‍ത്ഥം വെച്ചൊരു ചിരി താങ്കള്‍ എനിക്ക് സമ്മാനിച്ചു. ഞാനത് തിരിച്ചു നല്‍കുകയും ചെയ്തു. തിരിച്ചു വന്നപ്പോഴേക്കും താങ്കളും സംഘവും പോവുകയും ചെയ്തിരുന്നു. സിനിമ ഞാന്‍ മുഴുവന്‍ കാണുകയും ചെയ്തു.
ഇതിനെക്കുറിച്ച് പിറ്റേന്നോ തൊട്ടടുത്ത ദിവസങ്ങളിലോ എഫ്.ബി.യില്‍ എഴുതുകയും ചെയ്തിരുന്നു. അതിപ്പോഴും അവിടെ കാണും.
ഇതല്ലേ മിത്രമേ അന്നുണ്ടായത്? വേണ്ട, സംഘമിത്രങ്ങള്‍ സത്യം പറയുമെന്ന തെറ്റിദ്ധാരണയും അത്യാഗ്രഹവുമൊന്നും എനിക്കുമില്ല. അതല്ല, താങ്കള്‍ തുറിച്ചുനോക്കിയപ്പോള്‍ ഞാന്‍ ബോധംകെട്ട് നിലത്ത് വീണെന്നോ മറ്റോ സമ്മതിച്ചു തന്നാല്‍ താങ്കള്‍ക്ക് സമാധാനമാവുമെങ്കില്‍ അതും സമ്മതിച്ചു തരാം.
പേടിപ്പിക്കാന്‍ ഉദ്ദേശിച്ചതിന്റെ ഒരു ചെറിയ ശതമാനം മാത്രമാണ് താങ്കളുടെ മുഖത്ത് വന്നതെന്നും, ഞാന്‍ ശരിക്കും പേടിച്ച പേടി മുഴുവന്‍ ഞാന്‍ പുറത്ത് കാണിച്ചിട്ടുണ്ടാവില്ല എന്ന് താങ്കളുടെ ശൈലിയില്‍ പറഞ്ഞാലും തെറ്റില്ല.
എന്നാലും ഇടയ്ക്ക് വല്ലപ്പോഴും സത്യം പറയുന്നതും നല്ലതാണ്.
എന്ന്
സ്‌നേഹപൂര്‍വ്വം


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക