ശ്രദ്ധിക്കുക, വ്യാജ കോളുകളില്‍ വഞ്ചിതരാകരുത്; മുന്നറിയിപ്പുമായി ബിഎസ്എൻഎൽ, നേക്കാം വിശദമായി


കോഴിക്കോട്: ബിഎസ്എൻഎൽ മൊബൈലിൽ സിം വെരിഫിക്കേഷൻ പേരിൽ ഫോൺ വിളിച്ച് പണം തട്ടാനുള്ള ശ്രമം നടക്കുന്നതായി പരാതി. സിം എടുക്കുമ്പോൾ സമർപ്പിച്ച രേഖകളുടെ കാലാവധി കഴിയുന്നതിനാൽ 24 മണിക്കൂറിനുള്ളിൽ സേവനം തടസ്സമാകുമെന്ന് അറിയിച്ചാണ് സന്ദേശങ്ങൾ. ഇതു വ്യാജമാണെന്നും ഉപഭോക്താക്കൾ ചതിയിൽപ്പെടരുതെന്നും ബിഎസ്എൻഎൽ അറിയിച്ചു.

ബിഎസ്എൻഎൽ അറിയിപ്പായി തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളിൽ കാണുന്ന നമ്പറിലേക്ക് വിളിക്കുകയോ വിവരം കൈമാറുകയോ ചെയ്യരുത്. ബിഎസ്എൻഎൽ സേവനങ്ങളുടെ സംശയങ്ങൾക്ക് 1503 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കുകയോ കസ്റ്റമർ കെയർ സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബിഎസ്എൻഎൽ ജനറൽ മാനേജർ സാനിയ അബ്ദുൽ ലത്തീഫ് അറിയിച്ചു.

കെവൈസി പുനഃപരിശോധിക്കാൻ ആവശ്യപ്പെടുന്ന വ്യാജ സന്ദേശത്തോടൊപ്പം അതിൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിക്കാനും നിർദേശിക്കുന്നുണ്ട്. ഫോണിലൂടെ ഉപഭോക്താക്കളോടു ചില മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. തുടർന്ന് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഓൺലൈൻ അക്കൗണ്ട് വിവരങ്ങൾ എന്നിവ ചോർത്താൻ ശ്രമിക്കും. ബിഎസ്എൻഎൽ പുതിയ സിം എടുക്കുമ്പോൾ 1507 എന്ന നമ്പറിലേക്ക് വിളിച്ച് മേൽ‍വിലാസം പരിശോധിക്കുന്നുണ്ട്. ഇതിനെ അനുകരിച്ചാണു തട്ടിപ്പ്.