ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ എലത്തൂരിലുള്ള സംഭരണകേന്ദ്രം പൂട്ടി


എലത്തൂര്‍: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ എലത്തൂരിലെ സംഭരണകേന്ദ്രം പൂട്ടി. ഒന്നര വര്‍ഷത്തേക്കാണ് പൂട്ടിയത്. മലബാറിലെ അഞ്ച് ജില്ലകളിലേക്ക് ഇവിടെ നിന്നായിരുന്നു ഇന്ധനം വിതരണം ചെയ്യുന്നത്. സംഭരണകേന്ദ്രം പൂട്ടിയതോടെ ഇന്ധനം കൊണ്ടുപോകുന്ന 40-ലേറെ കരാര്‍ ടാങ്കര്‍ലോറികളുടെ സര്‍വീസ് എറണാകുളം ഇരുമ്പനത്തേക്ക് മാറ്റി. 20-ലേറെ പെട്രോള്‍പമ്പുകളുടെ ചെറിയ ടാങ്കര്‍ലോറികളും വ്യാഴാഴ്ചമുതല്‍ എറണാകുളത്തുനിന്ന് ഇന്ധനം ശേഖരിച്ചുതുടങ്ങി. എച്ച്.പി.സി.എല്‍. ചെന്നൈ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഡിപ്പോ പൂട്ടുന്നകാര്യം പെട്രോളിയം കോര്‍പ്പറേഷന്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി ഫെബ്രുവരി ആദ്യം ഡിപ്പോ പൂട്ടുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു.

എറണാകുളത്തുനിന്ന് നിലവില്‍ ഇന്ധനം നിറയ്ക്കുന്ന മറ്റു ജില്ലകളിലെ ടാങ്കറുകളുമായി പ്രശ്‌നങ്ങളുണ്ടാവാത്തതരത്തിലാണ് എലത്തൂരില്‍ നിന്നുള്ള ലോറികളെ ക്രമീകരിച്ചത്. ദീര്‍ഘദൂര യാത്രയുള്ളതിനാല്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണ് ഇവിടെയുള്ള ടാങ്കറുകള്‍ ഇന്ധനം നിറയ്ക്കാന്‍ പുറപ്പെടുക. ആദ്യം മലബാര്‍ മേഖലയിലേക്കാണ് ഇന്ധനം നല്‍കുന്നത്. ടാങ്കര്‍ലോറി തൊഴിലാളികള്‍ക്ക് ദൂരം കൂടുന്നതനുസരിച്ച് വരുമാനത്തില്‍ വര്‍ധനയുണ്ടാകും. ടാങ്കറുകളുടെ വാടകയിനത്തില്‍ അധികവരുമാനവും ലഭിക്കും. നിര്‍മാണപ്രവൃത്തികള്‍ അതിവേഗം പൂര്‍ത്തിയാവുകയാണെങ്കില്‍ തീരുമാനിച്ചതിലും നേരത്തേ എലത്തൂര്‍ ഡിപ്പോ തുറക്കാനാണ് നിലവിലുള്ള ആലോചന.

ഡിപ്പോയില്‍ അറ്റകുറ്റപണികളും നവീകരണവും തുടങ്ങിയതോടെ സുരക്ഷയുടെ ഭാഗമായാണ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തുന്നത് എന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്നവിവരം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് ഇന്ധനം വിതരണം ചെയ്യുന്ന ഡിപ്പോയാണിത്.

അതേസമയം പയ്യന്നൂരില്‍ ഹിന്ദുസ്ഥാന്‍ പെടോളിയം കോര്‍പ്പറേഷന്‍ ഡിപ്പോ തുടങ്ങാനുള്ള പദ്ധതി വൈകും. കോര്‍പ്പറേഷന്‍ ഇതിനായി കണ്ടെത്തിയ ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആണ് പദ്ധതി വൈകുന്നത്. എലത്തൂര്‍ ഡിപ്പോയുടെ പ്രവര്‍ത്തനം പയ്യന്നൂരിലേക്ക് മാറ്റാന്‍ നേരത്തെ ആലോചന ഉണ്ടായിരുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍ വയനാട്, എന്നിവിടങ്ങളിലെ പമ്പുകളിലേക്ക് ഇന്ധനം എത്തിക്കാന്‍ ചരക്കുകൂലി കുറയുമെന്നതായിരുന്നു ഇത്തരമൊരു ആലോചനയിലേക്ക് കോര്‍പ്പറേഷനെ എത്തിച്ചത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക