ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജൂണ്‍ 22 വരെ കോഴിക്കോട് ജില്ലയില്‍ യെല്ലോ അലേര്‍ട്ട്


കോഴിക്കോട്: ജില്ലയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ശക്തം. ജൂണ്‍ 22 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വടക്കന്‍ കര്‍ണാടക മുതല്‍ തെക്കന്‍ തമിഴ്‌നാട് വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായാണ് കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളത്. കോഴിക്കോട് ജില്ലയില്‍ വരുന്ന മൂന്ന് ദിവസം യെല്ലോ അലേര്‍ട്ടാണ്.

ഇത് പ്രകാരം കോഴിക്കോട് ഉള്‍പ്പെടെ ഒമ്പത് ജില്ലയില്‍ ഇന്ന് യെല്ലോ ജാഗ്രതയായിരിക്കും. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായിരിക്കും ഇന്ന് ജാഗ്രത. അതേസമയം മത്സ്യതൊഴിലാളികള്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ 22 ാം തിയതി വരെ കടലില്‍ പോകരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

19-06-2022: കോഴിക്കോട്, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്
20-06-2022: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
21-06-2022: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
22-06-2022: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.