താമരശ്ശേരിയില്‍ മസ്ജിദ് ഭൂമിയില്‍ നിന്നും വനം വകുപ്പിന്റെ അനുമതിയില്ലാതെ ചന്ദനത്തടികള്‍ മുറിച്ചുകടത്താന്‍ ശ്രമം; 30കിലോയോളം ചന്ദനവുമായി രണ്ടുപേര്‍ പിടിയില്‍


താമരശ്ശേരി: താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് പരിധിയില്‍ നിന്നും അനുമതിയില്ലാതെ ചന്ദന മരം മുറിച്ചു കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണിപറമ്പ് നായന്നൂര്‍മീത്തല്‍ അബുബക്കര്‍ (70), കുറ്റിക്കടവ് കാളാമ്പലത്ത് കെ.ടി അബ്ദുല്‍ കരീം (54) എന്നിവരാണ് പിടിയിലായത്. തലക്കുളത്തൂരില്‍ അന്നശ്ശേരി ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് വനം വകുപ്പിന്റെ അനുമതിയില്ലാതെ ചന്ദനത്തടികള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ചത്. ഇവരുടെ പക്കല്‍നിന്ന് 30കിലോയോളം ചന്ദനവും ആയുധങ്ങളും ബൈക്കും കസ്റ്റഡിയിലെടുത്തു.

ഇരുവരെയും താമരശ്ശേരി ജെ.എഫ്.സി.എം.എസ്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആക്കോട് മൂലോട്ട് പറമ്പില്‍ അഷ്റഫിന്റെ വീട്ടില്‍നിന്ന് ചെത്തി ഒരുക്കിയ ചന്ദനത്തടികളും ചീളുകളും കണ്ടെടുത്തു. സംഭവത്തില്‍ അഷ്റഫിനെയും പള്ളിക്കമ്മിറ്റി ഭാരവാഹിയെയും ഉള്‍പ്പെടെ പ്രതിചേര്‍ത്താണ് വനംവകുപ്പ് കേസെടുത്തതെന്ന് താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ രാജീവ്
കുമാര്‍ അറിയിച്ചു.

കോഴിക്കോട് ഡി.എഫ്.ഒ.അബ്ദുള്‍ലത്തീഫ് ചോലക്കലിന് കിട്ടിയ രഹസ്യവിവരത്തിന്റ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചന്ദനത്തടികള്‍ കണ്ടെടുത്തത്.

താമരശ്ശേരി ആര്‍.എഫ്.ഒ. എം.കെ രാജീ വ്കുമാറിന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ബി.കെ. പ്രവീണ്‍കുമാര്‍, എം.സി. വിജയകുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഭവ്യ ഭാസ്‌കര്‍, ആന്‍സി ഡയാന, ഡ്രൈവര്‍ ജിതേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

summary: In Thamarassery, two persons were arrested for trying to cut down a sandalwood tree without the permission of the forest department