ബലാത്സംഗക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങി; പ്രതി 18 വര്‍ഷത്തിനു ശേഷം നാദാപുരം പോലീസിന്റെ പിടിയില്‍


നാദാപുരം: ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വര്‍ഷത്തിനുശേഷം പിടിയില്‍. മലപ്പുറം പെരുവള്ളൂര്‍ മുതുക്കര സ്വദേശി ചന്ദ്രന്‍ എന്ന ബാബുവാണ്(52) നാദാപുരം പൊലീസിന്റെ പിടിയിലായത്.

1998 ല്‍ നാദാപുരം മേഖലയില്‍ അലുമിനിയം പാത്രങ്ങള്‍ വീടുകള്‍ കയറിയിറങ്ങി തവണ വ്യവസ്ഥയില്‍ വില്‍പന നടത്തിയിരുന്ന പ്രതി 32കാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കോഴിക്കോട് ജില്ല സെഷന്‍സ് കോടതി 2005ല്‍ ഇയാളെ അഞ്ചു വര്‍ഷം കഠിനതടവിന് ശിക്ഷിക്കുകയായിരുന്നു. മൂന്നു ദിവസം ജയിലില്‍ കിടന്ന ഇയാള്‍ പിന്നീട് ജാമ്യം നേടുകയും ഹൈകോടതിയില്‍ അപ്പീല്‍ പോവുകയും ചെയ്തു.

എന്നാല്‍ ഹൈകോടതിയും ശിക്ഷ ശരിവെച്ചെങ്കിലും പിടികൊടുക്കാതെ മുങ്ങുകയായിരുന്നു. കോടതി വാറന്റ് പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളികള്‍ക്കുള്ള അന്വേഷണത്തിനിടെ മലപ്പുറം ജില്ലയില്‍ നിന്നാണ് നാദാപുരം പൊലീസ് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയത്. പ്രതിയെ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കി.