ഇരുട്ടടിയായി ഇന്ധന വില; പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി


തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഡീസലിന് പിന്നാലെ 72 ദിവസത്തെ ഇടവേളയ്ക്കു ശേഷം പെട്രോൾ വിലയിലും വർധന. ഇന്ന് പെട്രോളിന് 22 പൈസയാണ് കൂട്ടിയത്. തുടർച്ചയായ നാലാം ദിവസവും ഡീസൽ വിലയും കൂട്ടി. ഡീസലിന്. 26 പൈസയുടെ വർധനയാണ് വരുത്തിയത്.

കൊച്ചിയിൽ ഇന്നത്തെ ഡീസൽ വില 94 രൂപ 58 പൈസയാണ്. പെട്രോൾ 101 രൂപ 70 പൈസ. തിരുവനന്തപുരത്ത് പെട്രോൾ വില 103. 70 രൂപയും ഡീസലിന് 96.48 രൂപയുമാണ്. കോഴിക്കോട് പെട്രോൾ വില 101.92 രൂപയും ഡീസൽ 94.82 രൂപയുമാണ്. ഡീസലിന് കഴിഞ്ഞ ദിവസവും 26 പൈസ കൂട്ടിയിരുന്നു.

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വർധന തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചുദിവസങ്ങളായി വില വര്‍ദ്ധനവ് ഉണ്ടായിരുന്നില്ലെങ്കിലും അടുത്തിടെ അന്താരാഷ്ട്ര വിലയിലെ ചാഞ്ചാട്ടങ്ങള്‍ ഉണ്ടായതോടെ ഇന്ധനവില വീണ്ടും മുകളിലേക്ക് പോകുവാന്‍ തുടങ്ങി. കഴിഞ്ഞ 72 ദിവസമായി പെട്രോള്‍ വിലയില്‍ മാറ്റമുണ്ടായിരിുന്നില്ല. എന്നാല്‍ ഇന്ന് വീണ്ടും വില കൂടി.

അതേസമയം, രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ വാദം. പശ്ചിമബംഗാളിൽ പെട്രോൾ വില 100 കടന്നതിന്റെ കാരണം തൃണമൂൽ സർക്കാർ ഉയർന്ന നികുതി ഈടാക്കുന്നതാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.