കനത്ത മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്


കോഴിക്കോട്: കേരളത്തില്‍ മെയ് 16 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം. നാളെ വൈകുന്നേരത്തോടെ ലക്ഷദ്വീപില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായിരിക്കും ന്യൂനമര്‍ദം രൂപംകൊള്ളുക. ഞായറാഴ്ച രാവിലെയോടെ ന്യൂനമര്‍ദം ചുഴലിയായി പരിണമിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ചുഴലി കേരള തീരത്ത് തൊടില്ല എന്നാണ് നിഗമനം.

മഴ മുന്നറിയിപ്പ് വന്നതോടെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ്. ചുഴലിക്കാറ്റ് കേരളതീരത്ത് തൊടില്ലെങ്കിലും കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴ പെയ്തേക്കും. അതേസമയം ലക്ഷദ്വീപില്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.