കാണാതായ നാലുവയസുകാരനെ നാല്‍പ്പത് മിനുറ്റിനുള്ളിൽ കണ്ടുപിടിച്ച പൊലീസിന് അഭിനന്ദന പ്രവാഹം


ദുബായ്: കാണാതായ നാല് വയസുകാരനെ നാല്‍പ്പതു മിനുറ്റുകള്‍ക്കകം കണ്ടുപിടിച്ച് രക്ഷിതാക്കളെ ഏല്‍പ്പിച്ച് ദുബായ് പൊലീസ്. ദുബായിലെ ഉമ്മു സുഖീം ഒന്നിലായിരുന്നു സംഭവം.

രാത്രിഭക്ഷണം വാങ്ങാനായി നാല് വയസുള്ള മകനൊപ്പം പുറത്തു പോയതായിരുന്നു മാതാപിതാക്കള്‍. റസ്റ്ററന്റില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനിടെ കുട്ടി ടോയ് തന്റെ സ്‌കൂട്ടറോടിച്ച് കളിക്കുകയായിരുന്നു. ഇതിനിടെ കുട്ടി സ്‌കൂട്ടറോടിച്ച് ദൂരേക്ക് പോയത് മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെട്ടില്ല.

കുട്ടിയെ കാണാനില്ലെന്ന് മനസിലായതോടെ രക്ഷിതാക്കള്‍ പരിഭ്രാന്തിയിലായി. ഇരുട്ട് വീണ സമയമായതിനാലും ബീച്ചിന് സമീപമാണ് കുട്ടിയെ നഷ്ടമായത് എന്നതും അവരുടെ ആശങ്ക വര്‍ധിപ്പിച്ചു.

മാതാപിതാക്കള്‍ കുട്ടിയെ കാണാതായ വിവരം സുരക്ഷാ ഗാര്‍ഡുകളെ അറിയിച്ചു. സുരക്ഷാ ഗാര്‍ഡുകളാണ് പൊലീസിനെ അറിയിച്ചത്. കുട്ടിയെ പറ്റിയുള്ള വിവരങ്ങളും അടയാളങ്ങളും അവര്‍ പൊലീസിന് കൈമാറി.

തുടര്‍ന്ന് ദുബായ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് കിലോമീറ്റര്‍ അകലെ ഉമ്മു സുഖീം രണ്ടില്‍ വച്ച് കുട്ടിയെ കണ്ടെത്തി. തിരച്ചില്‍ തുടങ്ങി നാല്‍പ്പത് മിനുറ്റിനകമാണ് കുട്ടിയെ കണ്ടെത്തിയത്.

കണ്ടെത്തിയപ്പോള്‍ കുട്ടി വല്ലാതെ പേടിച്ചിരിക്കുകയായിരുന്നുവെന്നും മാതാപിതാക്കളെ കാണണമെന്ന് പറഞ്ഞ് കരയുകയായിരുന്നുവെന്നും ദുബായ് ടൂറിസ്റ്റ് പൊലീസ് ഡയറക്ടര്‍ കേണല്‍ മുബാറക് അല്‍ കെട്ബി പറഞ്ഞു. കൂടാതെ കുട്ടിക്ക് നല്ല വിശപ്പും ദാഹവും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കുട്ടിയും രക്ഷിതാക്കളും ഏത് രാജ്യത്തെ പൗരന്മാരാണെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല.

കാണാതായ നാല് വയസുകാരനെ നാല്‍പ്പത് മിനുറ്റിനകം കണ്ടുപിടിച്ച ദുബായ് പൊലീസിന് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

എവിടെ പോയാലും കുട്ടികളുടെ മേല്‍ കണ്ണ് വേണമെന്ന് പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രത്യേകിച്ച് തുറസായ സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ദുബായ് പൊലീസ് പറഞ്ഞു.


കൊയിലാണ്ടി ന്യൂസിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാനായി ഇവിടെ ക്ലിക്ക് ചെയ്യുക