പന്തീരാങ്കാവിൽ നിന്ന് കാണാതായ വീട്ടമ്മ കോയമ്പത്തൂരിലെ ലോഡ്‌ജിൽ മരിച്ചനിലയിൽ; കൂടെയുണ്ടായിരുന്ന ബാലുശ്ശേരി സ്വദേശി കൈഞരമ്പ്‌മുറിച്ച് ആശുപത്രിയിൽ


പന്തീരാങ്കാവ്: ദിവസങ്ങൾക്കുമുമ്പ് കാണാതായ വീട്ടമ്മയെ കോയമ്പത്തൂർ ഗാന്ധിപുരത്തെ ലോഡ്ജ് മുറിയിൽ വിഷം ഉള്ളിൽചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന മുസ്തഫ എന്നയാൾ കൈഞരമ്പ് മുറിച്ചനിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച ഉച്ചയോടെയാണ് രണ്ടുപേരെയും ലോഡ്ജ് മുറിയിൽ കണ്ടത്. ജൂലായ് 19 മുതലാണ് പൊക്കുന്ന് മേലെ പെരിങ്ങാട്ട് ബിന്ദു (45) വിനെ കാണാതായതായി പന്തീരാങ്കാവ് പോലീസിന് പരാതി ലഭിക്കുന്നത്. രണ്ടുപേരുടെയും ഫോണിൽ ബന്ധപ്പെടാൻ പോലീസ് ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് ബിന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്.

ബിന്ദുവിന്റെ ബന്ധുക്കളും പന്തീരാങ്കാവ് പോലീസും സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അതിനുശേഷം മാത്രമേ അറിയാനാകൂവെന്ന് പന്തീരാങ്കാവ് എസ്.ഐ. ടി.വി. ധനഞ്ജയദാസ് പറഞ്ഞു.

പൊക്കുന്നിൽ വീടുപണി നടക്കുന്നതിനാൽ ബിന്ദുവും കുടുംബവും കൈമ്പാലത്തിനടുത്താണ് താമസിച്ചിരുന്നത്. ഇവർക്ക് ഏഴുവയസ്സുള്ള ഒരു മകനുണ്ട്. ബാലുശ്ശേരി സ്വദേശിയായ മുസ്തഫ കാക്കൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.