വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റ്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നിവ ഉള്‍പ്പെടെയുളള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹമാധ്യമങ്ങളില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ നിരന്തര നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നതിന് പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍, സോഷ്യല്‍ മീഡിയ സെല്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കി.

നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന് പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമലംഘകരെ കണ്ടെത്തുന്നതിന് ഡ്രോണ്‍ നിരീക്ഷണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാസ്‌ക് ധരിക്കാത്ത 20,214 പേര്‍ക്കെതിരെയാണ് സംസ്ഥാനത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ ഇത് 15,011 ആയിരുന്നു. സാമൂഹിക അകലം പാലിക്കാത്തതിന് 8,132 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇന്നലെ ഇത് 5,862 ആയിരുന്നു. 55,63,600 രൂപയാണ് ഒരു ദിവസം കൊണ്ട് പിഴയായി ഈടാക്കിയത്. സ്വന്തം ജാഗ്രതക്കുറവ് കാരണം ഏറ്റവും പ്രിയപ്പെട്ട ഒരാളും നഷ്ടപ്പെടുന്നില്ല എന്നു നമ്മള്‍ ഓരോരുത്തരും ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.