വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം; രാജനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്


വടകര: വടകരയിലെ പല വ്യഞ്ജന കട ഉടമ രാജന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ചാണ് രാജനെ കൊലപ്പെടുത്തിയതെന്നും കഴുത്തിലും മുഖത്തും മുറിവേറ്റ പാടുണ്ടായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

മരണം കൊലപാതകമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. രാവിലെ ഉത്തരമേഖല ഡിഐജി രാഹുല്‍ ആര്‍ നായര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അര മണിക്കൂറോളം കടയിലും, മൃതദേഹം സൂക്ഷിച്ച ഗവ. ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലും അദ്ദേഹം സന്ദര്‍ശനം നടത്തി. കടയ്ക്കുള്ളില്‍ ബലപ്രയോഗം നടന്നതായി പോലീസ് നേരത്തെ പറഞ്ഞിരുന്നു.

വടകര പുതിയാപ്പ് സ്വദേശി വലിയ പറമ്പത്ത് ‘ഗൃഹലക്ഷ്മി’യില്‍ രാജന്‍ (62) നെയാണ് ശനിയാഴ്ച രാത്രി പതിനൊന്നരയോടെ കടയ്ക്കുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട രാജനൊപ്പം മറ്റൊരാള്‍കൂടി ഇന്നലെ രാത്രി കടയിലുണ്ടായിരുന്നതായി സമീപത്തെ കടയുടമ ആശോകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

പതിവ് സമയം കഴിഞ്ഞിട്ടും രാജന്‍ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാര്‍ അന്വേഷിച്ച് കടയില്‍ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവന്‍ സ്വര്‍ണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടമായിരുന്നു. കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. ഇയാളുടെ ബൈക്കും കാണാതായിരുന്നു.