കക്കോടിയിലെ ബ്യൂട്ടി പാര്‍ലറില്‍ മോഷണം, കവര്‍ന്നത് അഞ്ച് പവനും 60,000 രൂപയും


കക്കോടി: കക്കോടിയിലെ ‘സഹേലി’ ബ്യൂട്ടി പാര്‍ലറില്‍ മോഷണം.അഞ്ചുപവന്‍ ആഭരണവും അറുപതിനായിരം രൂപയും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. കടലുണ്ടി സ്വദേശിനി അഞ്ജന (23)യാണ് നടക്കാവില്‍ നിന്ന് അറസ്റ്റിലായത്. 2020 ഒക്ടോബര്‍ 25-നാണ് സംഭവം.

മുടി ഹെന്നചെയ്യാന്‍ ബ്യൂട്ടി പാര്‍ലറിലെത്തിയ അഞ്ജന ബ്യൂട്ടീഷനായ രഹനയുടെ ബാഗില്‍നിന്നും ആഭരണവും പണവും മോഷ്ടിക്കുകയായിരുന്നു. വയറുവേദന അഭിനയിച്ച് കുടിക്കാന്‍ വെള്ളം വാങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. വെള്ളവും ബിസ്‌ക്കറ്റും എടുത്തു കൊടുക്കുന്ന സമയത്താണ് മോഷണം നടന്നത്.

സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചാണ് അഞ്ജന ബ്യൂട്ടി പാര്‍ലറിലെത്തിയത്. കൂടാതെ വ്യത്യസ്തരീതിയിലുള്ള ഹെല്‍മറ്റുമാണ് യുവതി ധരിച്ചിരുന്നത്. പ്രതിയെ ചോദ്യം ചെയ്തതില്‍ നഗരത്തിലെ പത്തോളം ബ്യൂട്ടി പാര്‍ലറുകളില്‍നടന്ന മോഷണങ്ങള്‍ക്ക് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

എ.സി.പി. മുരളീധരന്‍, ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ വിജയകുമാരന്‍, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ. മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, എം. ഷാലു, എ. പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്, പി. ശ്രീജിത്ത്, പി.ടി. ഷഹീര്‍, ചേവായൂര്‍ എസ്.ഐ. അജീഷ് കുമാര്‍, രാജീവ് പാലത്ത്, വി.ജി. മഞ്ചു എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.