‘കനൽ ഒരു തരി മതി എല്ലാം ചുട്ട് ചാമ്പലാക്കാൻ’ തീ പിടുത്തത്തെ കരുതലോടെ പ്രതിരോധിക്കാം; മുൻകരുതൽ നിർദേശങ്ങളുമായി കൊയിലാണ്ടി അ​ഗ്നി രക്ഷാ സേന


കൊയിലാണ്ടി: വേനൽ അടുത്തതോടെ തീപിടുത്തങ്ങളും വർദ്ധിച്ചിരിക്കുകയാണ്. നമ്മുടെ അശ്രദ്ധമൂലവും പ്രകൃതിയാലുണ്ടാവുന്നതുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. അതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശിക്കുകയാണ് കൊയിലാണ്ടി അ​ഗ്നിരക്ഷാ സേനയിലെ ഉദ്യോ​ഗസ്ഥർ. കാലാവസ്ഥാ വ്യതിയാനം മൂലം വേനല്‍ക്കാലം എത്തും മുന്‍പു തന്നെ ഇത്തവണ ചൂടിന്‍റെ ആധിക്യം വര്‍ദ്ധിച്ചിരിക്കുകയാണ്. അതിന്‍റെ ഭാഗമായി അഗ്നിബാധയടക്കം ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാന്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് അവർ നിർദേശിക്കുന്നു. ഒരു തരി കനൽ മതി തീ ആളിപടരാൻ, അതിനാൽ ശ്രദ്ധ ഏറെ ആവശ്യമാണ്. ഏത് തീപ്പിടത്തമായാലും ഉടന്‍ തന്നെ വിവരം അടുത്തുള്ള അ​ഗ്നി രക്ഷാ നിലയത്തിൽ അറിയിക്കണം. അഗ്നിബാധയും മറ്റ് അപകടങ്ങളും അഗ്നിരക്ഷാ വകുപ്പിനെ 101 എന്ന നമ്പറില്‍ സമയബന്ധിതമായി അറിയിക്കാനും ശ്രദ്ധിക്കണം.

അ​ഗ്നിബാധ ഒഴിവാക്കാൻ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് വിശദമായി നോക്കാം

*അഗ്നിബാധയ്ക്ക് ഇടയാക്കുന്ന തരത്തില്‍ തീക്കൊള്ളിയും മറ്റും അലക്ഷ്യമായി വലിച്ചെറിയരുത്.
*പൊതുസ്ഥലങ്ങളില്‍ വേസ്റ്റ് കത്തിക്കരുത്.
*വേസ്റ്റും മറ്റും കത്തിച്ച സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. *കെട്ടിടങ്ങള്‍ക്ക് സമീപം തീ പടരാന്‍ സാധ്യതതയുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യണം. *പൊതുസ്ഥലങ്ങളില്‍ പുകവലി നിര്‍ബന്ധമായും ഒഴിവാക്കുക. *മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ പൊട്ടിത്തെറിക്കുന്നതോ ആളിക്കത്തുന്നതോ ആയ ദ്രാവകങ്ങള്‍ അടങ്ങിയ കുപ്പികളോ സമാനമായ മറ്റു വസ്തുക്കളോ ഇടാതിരിക്കുക എന്നിവയൊക്കെ പ്രധാനമാണ്.

*കെട്ടിടങ്ങളിലെ സ്ഥിരം അഗ്നിശമന സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം,
*തീ കത്താന്‍ പര്യാപ്തമായ വസ്തുക്കള്‍ കൂട്ടിയിടരുത്. *വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും ശേഷവും അഗ്നിബാധയ്ക്കുള്ള സാധ്യത ഒഴിവാക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം.
*രാത്രിയില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉപകരണങ്ങളില്‍ നിന്നും അഗ്നിബാധയ്ക്കുള്ള സാധ്യത ഒഴിവാക്കണം.

*ഒഴിഞ്ഞ പറമ്പുകളിലും പുരയിടങ്ങളിലും കത്താന്‍ പര്യാപ്തമായ രീതിയില്‍ പുല്ലും സസ്യലതാതികളും ഉണങ്ങി നില്‍ക്കുന്നവ നീക്കം ചെയ്യണം. *കാട്ടുതീ തടയുന്നതിനും കാട്ടുതീ മൂലം അപകടം ഒഴിവാക്കുന്നതിനും വിനോദ സഞ്ചാരികളടക്കം ശ്രദ്ധിക്കണം. *വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ അസ്വാഭാവികമായ മണമോ മറ്റോ അനുഭവപ്പെട്ടാല്‍ പരിശോധിച്ചതിനുശേഷം യാത്ര തുടരുക.
*വാഹനങ്ങളില്‍ തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിക്കുക.

Summary:Koyilandy fire force with precautionary instructions against fire