ശരീരത്തില്‍ മുറിവേറ്റതിന്റെ പാടുകളും മാനസികസമ്മര്‍ദം നേരിട്ടുവെന്നതിന് തെളിവും; കൂരാച്ചുണ്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി ക്രൂരപീഡനത്തിനിരയായെന്ന് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്


പേരാമ്പ്ര: സുഹൃത്തിനൊപ്പം കൂരാച്ചുണ്ടിലെത്തിയ റഷ്യന്‍ യുവതി ക്രൂരപീഡനം നേരിട്ടുവെന്ന് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. ശരീരത്തില്‍ മുറിവേറ്റതിന്റെ പാടുകളുണ്ടെന്നും യുവതി മാനസികസമ്മര്‍ദം നേരിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുമ്പുകമ്പികൊണ്ട് അടിച്ചെന്ന് യുവതിയും നേരത്തെ പോലീസിന് മൊഴിനല്‍കിയിരുന്നു. തടങ്കലില്‍ വെച്ചെന്നും ബലമായി ലഹരി നല്‍കി പീഡിപ്പിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി.

സംഭവത്തില്‍ സുഹൃത്ത് കൂരാച്ചുണ്ട് കാളങ്ങാലി ഓലക്കുന്നത്ത് ആഖിലിനെ (28) കൂരാച്ചുണ്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഖിലിന്റെ പീഡനം സഹിക്കാനാവാതെ കഴിഞ്ഞ ബുധനാഴ്ച വീടിന്റെ ടെറസില്‍നിന്ന് ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും തുടര്‍ന്ന് സമീപത്തെ കടയിലെത്തി നാട്ടുകാരോട് രക്ഷിക്കാന്‍ സഹായമഭ്യര്‍ഥിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

തിങ്കളാഴ്ച യുവതി ആശുപത്രി വിടുമെന്നാണ് കരുതുന്നത്. ആശുപത്രി വിട്ടാല്‍ സുരക്ഷിതമായ താമസസൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് ജില്ലാഭരണകൂടത്തിന് കത്തുനല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്ത് പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പേരാമ്പ്ര ഡിവൈ.എസ്.പി. തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും. യുവതിയുടെ രഹസ്യമൊഴി പേരാമ്പ്ര മജിസ്ട്രേറ്റ് ഇതിനകം രേഖപ്പെടുത്തിയിട്ടുമുണ്ട്.