കൂരാച്ചുണ്ടില്‍ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി; സംഭവത്തില്‍ തുടരന്വേഷണം ശക്തമാക്കി പോലീസ്


കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ റഷ്യന്‍ യുവതി തിരികെ നാട്ടിലേക്ക് മടങ്ങി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും രാവിലെ എട്ട് മണിയ്ക്കുള്ള വിമാനത്തില്‍ ദുബായിലേക്കാണ് പോയത്. ഇവിടെ നിന്നും യുവതി മോസ്‌കോയിലേക്ക് പോകും.

സുഹൃത്തിന്റെ പീഡനത്തിനിരയായതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഇതിന് ശേഷം മഹിളാമന്ദിരത്തിലായിരുന്നു ഇവരുടെ താമസം.

യുവതിയ്ക്ക് ആവശ്യമായ എല്ലാ വിധ സഹായങ്ങളും നല്‍കാന്‍ ആവശ്യപ്പെട്ട് പോലീസ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിനിടെ എംബസി ഇടപെട്ട് ഇവരെ നാട്ടിലേക്ക് അയക്കുകയായിരുന്നു. യുവതിയെ എത്രയും വേഗം റഷ്യയിലേക്ക് തന്നെ തിരികെ അയക്കണമെന്ന് മാതാപിതാക്കളും എംബസിയോട് ആവശ്യപ്പെട്ടിരുന്നു.

കേസിലെ പരാതിക്കാരിയായതിനാല്‍ തുടര്‍ നടപടികള്‍ക്കായി ഇവിടെ തന്നെ തുടരേണ്ട ആവശ്യമില്ല. കേസുമായി ബന്ധപ്പെട്ട് യുവതി മജിസ്ട്രേറ്റിന് മുന്‍പില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. യുവതിയെ മര്‍ദ്ദിച്ച സുഹൃത്ത് കൂരാച്ചുണ്ടിലെ കാളങ്ങാലി ഒലക്കുന്നത്ത് ആഖിലിനെ അറസ്റ്റ് ചെയ്ത് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്.