ചോദ്യചിഹ്നമായി നിപ: റംബൂട്ടാന്‍ പഴങ്ങളുടെ ഫലവും നെഗറ്റീവ്


കോഴിക്കോട്: നിപ വൈറസ് ബാധിച്ച് ചാത്തമംഗലത്ത് പന്ത്രണ്ടുവയസുകാരന്‍ മരിച്ച സംഭവത്തില്‍ വൈറസ് ബാധയുടെ ഉറവിടം സംബന്ധിച്ച അവ്യക്തതകള്‍ തുടരുന്നു. വൈറസ് സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കാന്‍ ചാത്തമംഗലത്തുനിന്ന് ശേഖരിച്ച റംബൂട്ടാന്‍ പഴങ്ങളുടെ ഫലവും നെഗറ്റീവ്. കുട്ടിയുടെ വീടിന് സമീപത്തുനിന്നും ശേഖരിച്ച അടക്കയുടെ സാമ്പിളിലും വൈറസ് സാന്നിധ്യം കണ്ടെത്താനായിട്ടില്ല.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് വന്നിരിക്കുന്നത്. പ്രദേശത്തെ വവ്വാലുകളിലും വളര്‍ത്തുമൃഗങ്ങളിലും നിപ സാന്നിധ്യമില്ലെന്ന് കഴിഞ്ഞദിവസം വ്യക്തമായിരുന്നു.

മരണപ്പെട്ട കുട്ടിയ്ക്ക് റംബൂട്ടാന്‍ പഴങ്ങള്‍ കഴിച്ചിരുന്നെന്നും അതാകാം നിപ ഉറവിടമെന്നും സംശയമുണ്ടായിരുന്നു.