പഞ്ചായത്തിലേക്ക് ഓടേണ്ട; കായണ്ണയില്‍ സേവനങ്ങള്‍ ഇനിമുതല്‍ വിരല്‍ത്തുമ്പില്‍


കായണ്ണ ബസാര്‍: കായണ്ണ പഞ്ചായത്തില്‍ നിന്നുള്ള സേവനങ്ങള്‍ ഇനിമുതല്‍ വിരല്‍ത്തുമ്പില്‍. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച ഐ.എല്‍.ജി.എം.എസ് സോഫ്റ്റ് വെയര്‍ പഞ്ചായത്തില്‍ വിന്യസിച്ചു. കെ.എം സച്ചിന്‍ ദേവ് എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു.

സേവനങ്ങള്‍ വിരല്‍ തുമ്പില്‍ പദ്ധതിയിലൂടെ പൊതു ജനങ്ങള്‍ക്ക് വിവിധ അപേക്ഷകള്‍ പഞ്ചായത്തില്‍ നേരിട്ടെത്താതെ സ്മാര്‍ട്ട് ഫോണില്‍നിന്ന് ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയും. സേവനങ്ങള്‍ ലഭിക്കുന്നതിന് ഓണ്‍ലൈനായി സ്വയമോ, അക്ഷയ സെന്ററുകള്‍ മുഖേനയോ സമര്‍പ്പിക്കാന്‍ കഴിയും. ഫീസും അടയ്ക്കാം. അപേക്ഷകള്‍ക്ക് 30 സെക്കന്‍ഡിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ആധുനിക ഡിജിറ്റല്‍ സംവിധാനമാണു നടപ്പാക്കിയത്.
പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ഐഎല്‍ജിഎംഎസ് വികസിപ്പിച്ചത്. https:erp.lsgkerala.gov.in എന്ന വെബ് വിലാസം വഴിയാണ് അപേക്ഷിക്കേണ്ടത്.

കായണ്ണ സിഡിഎസിനു കീഴിലുള്ള തൊഴില്‍ സംരംഭമായ ഇ സൊലൂഷന്‍ സെന്ററാണ് പഞ്ചായത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്കായി പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ ആദ്യഘട്ടത്തില്‍ കായണ്ണയുള്‍പ്പെടെ 11 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി അധ്യക്ഷനായി. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ മുഖ്യാതിഥിയായി. സെക്രട്ടറി മനോജ് കുമാര്‍ പദ്ധതി വിശദീകരിച്ചു. സ്ഥിരംസമിതി ചെയര്‍മാന്മാരായ കെ.കെ നാരായണന്‍, ബിനിഷ, പഞ്ചായത്തംഗം പി.സി ബഷീര്‍, എം.ഋഷികേശന്‍, പി.പി സജീവന്‍, കെ.കെ ശിവദാസന്‍, രാജഗോപാലന്‍, ഇ.ജെ ജോസഫ് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് പി.ടി ഷീബ സ്വാഗതവും പഞ്ചായത്തംഗം പി.കെ ഷീജ നന്ദിയും പറഞ്ഞു.