വിനോദസഞ്ചാര കേന്ദ്രമാകാന്‍ ചേര്‍മല; നടപ്പാതയും, ഇരിപ്പിടവും, ആംഫി തിയേറ്ററും ഉള്‍പ്പെടെയുള്ളവയ്ക്കായി മൂന്നരകോടിയുടെ പദ്ധതി


പേരാമ്പ്ര: നഗരത്തിനടുത്തുള്ള ചേര്‍മലയെ വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയര്‍ത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലംഗം എസ്.കെ.സജീഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സ്ഥലത്ത് നടത്തിയ സാധ്യത പരിശോധനയുടെ അടിസ്ഥാനത്തില്‍ ഡീറ്റെയില്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതിരമണീയമായ കാഴ്ചകളുള്ള ചേര്‍മലയില്‍ ടൂറിസംസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഹില്‍ സ്റ്റേഷനാക്കി മാറ്റാന്‍ ഡി.ടി.പി.സി മൂന്നരക്കോടി രൂപയുടെ പദ്ധതി തയ്യാറാക്കി ടൂറിസംവകുപ്പിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലത്തിന്റെ ലാന്‍ഡ് സ്‌കേപ്പിങ് നടത്തി നടപ്പാത, ഇരിപ്പിടങ്ങള്‍, ആംഫിതിയേറ്റര്‍, കരകൗശലവസ്തുക്കളുടെ വില്പനയ്ക്കായി വിപണന കേന്ദ്രം, സഞ്ചാരികള്‍ക്കായി പ്രാഥമിക സൗകര്യങ്ങളൊരുക്കല്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. പദ്ധതി പ്രാവര്‍ത്തികമായാല്‍ പേരാമ്പ്ര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ ലിസ്റ്റില്‍ ചേര്‍മലയും ഇടം പിടിക്കും.

ചേര്‍മലയില്‍ ഡി.ടി.പി.സി.യുടെ നേതൃത്വത്തില്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ അനുബന്ധമായി നരിമഞ്ച പുരാവസ്തുവകുപ്പ് വിശദമായി പരിശോധിച്ചു വരികയാണ്. നരിമഞ്ച ചെങ്കല്ലുകൊണ്ടുള്ള വലിയ പ്രകൃതിദത്തഗുഹയെന്നാണ് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. നരിമഞ്ച ഗുഹയ്ക്ക് ഒരേക്കറോളം വിസ്തൃതിയുള്ളതാണെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ചെങ്കല്ലിനിടയില്‍ രൂപംകൊണ്ടിട്ടുള്ള സംസ്ഥാനത്തെത്തന്നെ വിസ്താരമേറിയ ഗുഹയാകും. പലഭാഗത്തുനിന്ന് ഗുഹയ്ക്കുള്ളിലേക്ക് കടക്കാനുള്ള വഴിയുണ്ടെന്ന് ഗുഹയ്ക്കുള്ളില്‍ കുറച്ചുഭാഗത്തെ മണ്ണ് നീക്കിയപ്പോള്‍ വ്യക്തമായി.

ചേര്‍മലയ്‌ക്കൊപ്പം നരിമഞ്ചയിലെ ടുറിസം സാധ്യതകളും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ പ്രധാന ടൂറിസം കേന്ദ്രമായി ചേര്‍മല മാറും. ഇവിടേക്കെത്തുന്ന സഞ്ചാരികള്‍ക്ക് കുന്നിന്‍മുകളിലെ പ്രകൃതി ഭംഗിക്കൊപ്പം ഗുഹയിലെ ഭംഗിയും ഒരുമിച്ച് ആസ്വദിക്കാന്‍ കഴിയും. പേരാമ്പ്രക്കാരുടെ ദീര്‍ഘനാളായുള്ള ആഗ്രഹമാണ് ചേര്‍മലയെ വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയര്‍ത്തണമെന്നുള്ളത്.