അവർക്കിടയിലെ മതിൽ ഇനിയില്ല; ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആൺകുട്ടികൾക്കും പ്രവേശനം


ബാലുശ്ശേരി: ഇനി അവർ ഒന്നായി പഠിക്കും, വേർതിരിവുകളില്ലാതെ. ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. പി.ടി.ഐ യുടെയും അധികൃതരുടെയും പോരാട്ടത്തിനൊടുവിലാണ് സർക്കർ ഉത്തരവിട്ടത്.

നിലവില്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഞ്ചുമുതല്‍ 10 വരെ ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ മാത്രവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചുമാണ് പഠിക്കുന്നത്. ഇവിടെയുള്ള യു.പി, എച്ച്‌.എസ് വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കുകൂടി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ അധികൃതരും പി.ടി.എയും സര്‍ക്കാറിന് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്ന് മിക്സഡ് സ്കൂൾ ആക്കിയുള്ള ഉത്തരവിറക്കുകയായിരുന്നു.

പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, ലിംഗസമത്വം ഉറപ്പുവരുത്തുക എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാലയത്തിൽ ആൺകുട്ടികൾക്ക്കൂടി പ്രവേശനം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതൊരു നല്ല തുടക്കമാണെന്നും വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കെ. എം സച്ചിൻദേവ് എംഎൽഎ പറഞ്ഞു.

നീണ്ട നാളത്തെ പോരാട്ടങ്ങൾക്കൊടുവിൽ മെയ് അഞ്ചിനാണ് കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലും ആൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഔദ്യോഗികമായ ഉത്തരവിറക്കിയത്.