‘കടിയങ്ങാട്-പൂഴിത്തോട് റോഡിന് 19.5 കോടി, മലയോര ഹൈവേയ്ക്ക് 90 കോടി’; കുഞ്ചാക്കോ ബോബന്‍ സിനിമയുടെ വിവാദ പോസ്റ്ററിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ്


ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്തിലെ കടിയങ്ങാട്- പൂഴിത്തോട് 17 കിലോമീറ്റര്‍ റോഡിന് വികസനത്തിനായി 19.5 കോടി രൂപയും മലയോര ഹൈവേ പദ്ധതിക്കായി 90 കോടി രൂപയും വകയിരുത്തിയതായി ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പറഞ്ഞു.

‘തീയേറ്ററുകളിലേക്കുള്ള വഴികളില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കാണെ’ എന്ന പത്രത്തിലെ സിനിമ പരസ്യത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

നമ്മുടെ നാട്ടിലെ രണ്ടു റോഡുകള്‍ ആണ് ഇത്തരത്തില്‍ കുഴി ഉണ്ട് എന്ന് പറയാന്‍ കഴിയുന്നത്.
ഒന്ന്: കടിയങ്ങാട് – പൂഴിത്തോട് റോഡ്.
രണ്ട്: പെരുവണ്ണാമൂഴി – ചക്കിട്ടപാറ റോഡ്.

അതില്‍ ആദ്യം പറഞ്ഞ റോഡില്‍ കൂടി കോഴിക്കോട് ജില്ലയിലെ ലക്ഷം ജനങ്ങള്‍ക്ക് കുടി വെള്ളം എത്തിക്കുന്ന പൈപ്പ് കടന്നു പോകുന്നുണ്ട്. പതിറ്റാണ്ടുകള്‍ മുന്നെ സ്ഥാപിച്ച പൈപ്പുകള്‍ മാറ്റി പുതിയവ ഇട്ടത് കൊണ്ടാണ് ഇന്നത്തെ അവസ്ഥയിലേക്ക് റോഡ് എത്തിയത്. ഇപ്പൊള്‍ പൈപ്പ് ലൈന്‍ ജോലികള്‍ പൂര്‍ത്തീകരിച്ചതിനാല്‍ റോഡ് പണിയും ആരംഭിക്കുവാന്‍ പോവുകയാണ്.

17 കിലോമീറ്റര്‍ റോഡിന് 19.5 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്നത്. പ്രവര്‍ത്തി ഉദ്ഘാടനം ഓഗസ്റ്റ് 14 ന് പേരാമ്പ്ര എം. എല്‍.എ ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി എന്നിവര്‍ക്കൊപ്പം ഞാനും ഈ ചടങ്ങില്‍ സംബന്ധിക്കും.

ഇനി ഞാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അടക്കം യാത്ര ചെയ്യുന്ന മൂഴി – ചക്കിട്ടപ്പാറ റോഡിനെ കുറിച്ച്.

മലയോര നിവാസികളുടെ സ്വപ്ന പദ്ധതി ആയ മലയോര ഹൈവേയുടെ ഭാഗമായി ഏറ്റെടുക്കപെട്ട റോഡ് ആണിത്. നിലവില്‍ അല്ലയ്ന്‍മെന്റ് പൂര്‍ത്തീകരിച്ച റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ നടന്നു വരികയാണ്.

90 കോടി രൂപയാണ് ഇതിനായി മാറ്റി വച്ചിരിക്കുന്നത്.
വലിയ ഒരു വികസന പദ്ധതിയുടെ ആരംഭത്തില്‍ ഉണ്ടാകുന്ന ഇത്തരം ചെറിയ ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ സദ്ദുദ്ദേശതോട് കൂടി കാണണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിന് കീഴിലെ മുഴുവന്‍ റോഡുകളും മികച്ച രീതിയില്‍ നിര്‍മിക്കുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയുവാനും ഈ അവസരം ഉപയോഗിക്കുകയാണ്.
ഈ റോഡും 2022 ല്‍ തന്നെ നവീകരിച്ചു ഉപയോഗിക്കുവാന്‍ കഴിയും വിധം നടപടികള്‍ വേഗത്തില്‍ ആക്കാന്‍ ആഗസ്റ്റ് 14 ന് ബഹുമാനപ്പെട്ട മന്ത്രിയോട് നേരിട്ട് അഭ്യര്‍ത്ഥിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

സിനിമയുടെ വിജയം ലക്ഷ്യമാക്കി പോസ്റ്ററുകള്‍ ഇറക്കുന്നത് അവരുടെ ആവിഷ്‌കാര സ്വാതന്ത്രം തന്നെയാണ്. അത്തരം പോസ്റ്ററുകളാല്‍ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കുന്നതല്ല.

കേരളാ സര്‍ക്കാരും ഇടതു ജനാധിപത്യ മുന്നണി നേതൃത്വം നല്‍കുന്ന തദ്ദേശസ്വയഭരണ സ്ഥാപനങ്ങളും എന്നും ജനങ്ങള്‍ക്ക് ഒപ്പമാണെന്ന് കേരള ജനത അംഗീകരിച്ച സത്യം ആണെന്നും പ്രസിഡന്റ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

summery: chakkittapara panjayath president respond to the advertisement about a film poster at face book