രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്നതിന് ബി.ജെ.പിക്ക് കേരളത്തില്‍ കളമൊരുക്കികൊടുക്കുകയാണ് സി.പി.എം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്


പേരാമ്പ്ര: കേരളത്തിലും രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്നതിന് ബി.ജെ.പിക്ക് കളമൊരുക്കികൊടുക്കുകയാണ് സി.പി.എം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് കെ മധുകൃഷ്ണന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മോദി സര്‍ക്കാരിനെതിരെ മതേതരത്വ പോര്‍മുഖത്ത് പോരാടുന്ന ഏക നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തെ രാജ്യത്തെ എല്ലാ കരിനിയമങ്ങളും ഉപയോഗിച്ച് വേട്ടയാടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന നരേന്ദ്ര മോദിയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാണ് കേന്ദ്ര ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ഇതിനനുശ്രുതമായി കേരളത്തിലും രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്നതിന് ബി.ജെ.പിക്ക് കളമൊരുക്കികൊടുക്കുകയാണ് സി.പി.എമ്മിന്റെ മൗനാനുവാദത്തോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ബഫര്‍സോണ് ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തതായി കോണ്‍ഗ്രസ് ആരോപിച്ചു. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. പൊലീസ് ലാത്തിച്ചാര്‍ജില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും പരിക്കുണ്ട്. സംഭവത്തെ തുടര്‍ന്ന് കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

പേരാമ്പ്ര കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തിസല്‍ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടായി. പേരാമ്പ്ര പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.