വടകര സജീവന്റെ മരണം; പ്രതികളായ നാല് പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം


വടകര: വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഉടന്‍ സ്റ്റേഷന് മുന്നില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ച കേസില്‍ പ്രതികളായ പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

നടപടി നേരിട്ട വടകര എസ്.ഐ.നിജീഷ്, സി.പി.ഒ.പ്രജീഷ്, സസ്പെന്‍ഷനില്‍ കഴിയുന്ന എ.എസ്.ഐ.അരുണ്‍, സി.പി.ഒ.ഗിരീഷ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നിജേഷ്, പ്രജീഷ് എന്നിവര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

സജീവന്റെ മരണം കസ്റ്റഡി മരണമല്ലെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം. ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നത് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും പ്രതിഭാഗം അറിയിച്ചു.

ഹൃദയാഘാതത്തിലേക്ക് നയിച്ചത് മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദമാണെന്ന് ജില്ലാ പ്രോസിക്യൂട്ടര്‍ പറഞ്ഞു. സുഖമില്ലാത്ത കാര്യം പറഞ്ഞെങ്കിലും ഇക്കാര്യം ഒരു മണിക്കൂര്‍ അവഗണിച്ചു. നിജേഷിനെതിരെയും പ്രജീഷിനെതിരെയും മനപൂര്‍വ്വമല്ലാത്ത നരഹത്യ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

ജൂലൈ 21 ന് രാത്രിയാണ് കല്ലേരി സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ചത്.