” കലിയാ കലിയാ കൂയ്” ചൂട്ടും പ്രസാദവുമായി കൂകി വിളിച്ച് കലിയനെ വരവേറ്റ് വിളയാട്ടൂരുകാര്‍-വീഡിയോ


പേരാമ്പ്ര: മിഥുനമാസത്തിന്റെ അവസാന ദിവസമായ ഇന്നലെ വിളയാട്ടുരൂകാര്‍ പതിവ് മുടക്കിയില്ല. മുറത്തില്‍ നാക്കില വിരിച്ച് അതില്‍ കലിയനെ പ്രസാദിപ്പിക്കാനായി ഒരുക്കിവെച്ച സാധനങ്ങളെല്ലാം എടുത്ത് ചൂട്ടുകത്തിച്ച് കലിയനെ വിളിച്ചുകൊണ്ട് സന്ധ്യയോടെ അവര്‍ ഇറങ്ങി. ”കലിയാ കലിയാ കൂയ്, ചക്കേം മാങ്ങേം കൊണ്ടത്താ കലിയാ,” എന്ന് വിളിച്ചുകൊണ്ടുള്ള ഈ നടത്തം പുതുതലമുറയ്ക്ക് കൗതുകക്കാഴ്ചയായി.

ഗതകാല ഗൃഹാതുര സ്മരണകള്‍ ഒരിക്കല്‍ കൂടി അയവിറക്കാനുളള അവസരം കൂടിയാണിത്. കര്‍ക്കടകത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കാനും വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പുലരാനുമായി ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഗ്രാമഗ്രാമാന്തരങ്ങളില്‍ നടത്താറുണ്ട്. ഇതിലൊന്നാണ് കലിയന് കൊടുക്കല്‍ ചടങ്ങ്.

കലിയനെ പ്രസാദിപ്പിച്ചാല്‍ കര്‍ക്കടകത്തിലെ അരിഷ്ടത നീങ്ങുമെന്നാണ് വിശ്വാസം. വാഴത്തടയും കണയും ഈര്‍ക്കിലും ഉപയോഗിച്ച് വലിയൊരു കൂടുണ്ടാക്കും. പശുക്കളെ പാര്‍പ്പിക്കുന്ന ആലയാണിത്. പ്ലാവിന്‍ചുവട്ടിലാണ് കൂടുണ്ടാക്കുക. പ്ലാവിലേക്ക് കയറാന്‍ വാഴത്തട്ടയും ഈര്‍ക്കിലുംകൊണ്ടുണ്ടാക്കിയ ഏണി വേണം. പഴുത്ത പ്ലാവിലകൊണ്ട് വലിയ ചെവികളുള്ള പശുക്കളും പാത്രങ്ങളുമൊരുക്കും.

മുറത്തില്‍ നാക്കില വിരിച്ച് അതില്‍ കൂടും ഏണിയും കോണിയും പ്‌ളാവിലയിലുണ്ടാക്കിയ ആടുമാടുകളും പാത്രങ്ങളുമെല്ലാമെടുത്തുവെച്ച് ഇലയില്‍ ചോറും കറികളും വിളമ്പിവെക്കും. സന്ധ്യ മയങ്ങിയാല്‍ തറവാട്ടിലെ മുതിര്‍ന്നയാള്‍ ചൂട്ടുകത്തിച്ച് മുന്നേ നടക്കും. അതിന് പിന്നിലായി കിണ്ടിയില്‍ വെള്ളവും, മുറവുമായി മറ്റുളളവരും പിന്നാലെയുണ്ടാവും. വീടിന് ചുറ്റും മൂന്ന് പ്രാവശ്യം വലം വെക്കുമ്പോള്‍ കലിയാ കലിയാ കൂയ്, ചക്കേം മാങ്ങേം കൊണ്ടത്താ കലിയാ, നെല്ലും വിത്തും താ…. ആലേം പൈക്കളേം താ…കലിയാ എന്ന് ആര്‍ത്ത് വിളിക്കും. ഒടുവില്‍ ഇതെല്ലാം ഒരു പ്ലാവിന്റെ ചുവട്ടില്‍ കൊണ്ടു വെച്ച് പ്ലാവില്‍ ചരലു വിരി എറിയും.. പ്ലാവ് നിറച്ചും കായ്ക്കാനാണിത്. വെളിച്ചേമ്പും കൂവയും മറ്റും മൂടോടെ പറിച്ച് പുരപ്പുറത്തേക്കെറിയും… വീട്ടില്‍ ഫലസമൃദ്ധിയുണ്ടാവാന്‍.!

എല്ലാവരും വീട്ടിലേയ്ക്ക് മടങ്ങി, സന്ധ്യാവന്ദനം കഴിഞ്ഞ് ചോറും പായസവും കഴിക്കുന്നു. ഇതോടെ കലിയന് കൊടുക്കല്‍ ചടങ്ങിന് വിരാമമാകും.