ചികിത്സ തേടിയെത്തിയത് കഫക്കെട്ടിന്, കുത്തിവെയ്പ്പ് എടുത്തത് വേണ്ടത്ര യോഗ്യതയില്ലാത്ത നേഴ്‌സ്; നാദാപുരത്തെ പന്ത്രണ്ടുകാരന്റെ മരണത്തിൽ ചികിത്സിച്ച ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ


നാദാപുരം: നാദാപുരത്തെ സ്വകാര്യ ക്ലിനിക്കില്‍ കുത്തിവെപ്പിനിടെ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. നാദാപുരം ന്യൂക്ലിയസ് ക്ലിനിക്കിലെ മാനേജിംഗ് ഡയറക്ടറും പീഡിയാട്രീഷനുമായ ഡോ. സലാവുദ്ദീന്‍, മാനേജിംഗ് പാര്‍ടണര്‍ മുടവന്തേരി സ്വദേശി റഷീദ്, വിദ്യാര്‍ത്ഥിക്ക് കുത്തിവെപ്പ് നല്‍കിയ നഴ്‌സായ പേരോട് സ്വദേശിനി ഷാനി എന്നിവരെയാണ് നാദാപുരം ഡി വൈ എസ് പി ടി. പി. ജേക്കബ് അറസ്റ്റ് ചെയ്തത്. മനപൂര്‍വ്വമല്ലാത്ത നരഹത്യയുടെ പേരിലാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത മൂന്നുപേരെയും പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു. ഫെബ്രുവരി 14 നാണ് കക്കട്ട് വട്ടോളി സ്വദേശി പടിക്കലക്കണ്ടി രജീഷിന്റെ മകന്‍ തേജ്‌ദേവ് (12) മരിച്ചത്.

കഫക്കെട്ടിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ കാരണമാണ് കുട്ടി അമ്മയോടൊപ്പം ഈ ക്ലിനിക്കില്‍ ചികിത്സ തേടി എത്തിയത്. ഡോക്ടര്‍ പരിശോധിച്ച ശേഷം കുട്ടിയെ ക്ലിനിക്കില്‍ അഡ്മിറ്റ് ചെയ്യുകയും നഴ്‌സ് കുത്തിവയ്പ്പ് എടുക്കുകയും ചെയ്തു. എന്നാല്‍ കുത്തിവയ്പ്പ് സ്വീകരിച്ച് അല്‍പസമയത്തിനകം കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് ആംബുലന്‍സില്‍ താമരശ്ശേരിയിലെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അതിനോടകം മരണപ്പെടുകയായിരുന്നു. ക്ലിനിക്ക് ജീവനക്കാരുടെ ഭാഗത്തുണ്ടായ പിഴവാണ് കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്ന് കാണിച്ച് കുടുംബം നാദാപുരം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

ശ്വാസ തടസ്സമാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഡിഎംഒ ചെയര്‍മാനായ മെഡിക്കല്‍ ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ ക്ലിനിക്കിന് വീഴ്ച്ച പറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാദാപുരം പോലീസ് ഡോക്ടര്‍ ഉള്‍പെടെ മൂന്ന്‌പേരെ അറസ്റ്റ് ചെയ്തത്.

കുട്ടിക്ക് കുത്തിവയ്പ്പ് എടുത്ത നഴ്‌സ് ഷാനിക്ക് മതിയായ യോഗ്യതയില്ലെന്നും കുട്ടിയെ അഡ്മിറ്റ് ചെയ്യുമ്പോള്‍ രക്ഷിതാക്കളില്‍ നിന്നും സമ്മതപത്രം വാങ്ങിയിരുന്നില്ലെന്നും ഡിഎംഒയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വേണ്ട യോഗ്യതകളില്ലാത്ത ഷാനിയെ നഴ്‌സായി നിയമിക്കുകയും ഇഞ്ചക്ഷന്‍ എടുക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തതിന്റെ പേരിലാണ് ക്ലിനിക്കിലെ ഡോക്ടറും മാനേജിംഗ് പാര്‍ട്ണറും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്.

ചികിത്സ തേടിയെത്തിയത് കഫക്കെട്ടിന്, കുത്തിവെയ്പ്പ് എടുത്തത് വേണ്ടത്ര യോഗ്യതയില്ലാത്ത നേഴ്‌സ്; നാദാപുരത്തെ തേജിദേവിന്റെ മരണത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍