ഉണ്ണികുളത്ത് വാടക വീട്ടിലെത്തിയ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍; ഭര്‍ത്താവ് താജുദ്ദീനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്


ബാലുശ്ശേരി: ഉണ്ണികുളത്ത് വാടക വീട്ടിലെത്തിയ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മലപ്പുറം ഇരിങ്ങല്ലൂര്‍ സ്വദേശികളായ ആദിത്യന്‍ ബിജു (19), ജോയല്‍ ജോര്‍ജ് (19) എന്നിവരാണ് അറസ്റ്റിലായത്. ഉമ്മുക്കുല്‍സുവിന്റെ ഭര്‍ത്താവ് താജുദ്ദീന്‍ സുഹൃത്തുക്കളാണ് ഇവര്‍.

കേസിലെ ഒന്നാം പ്രതിയായ താജുദ്ദീന്‍ ഇപ്പോളും ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. രണ്ടും മൂന്നും പ്രതികളാണ് മലപ്പുറത്ത് ഒളിവില്‍ കഴിയവെ അറസ്റ്റിലായതെന്നും കൊലപാതകത്തിന് കൂട്ട് നിന്നതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കള്‍ക്ക് ഇവര്‍ അടിമപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസാണ് മലപ്പുറം സ്വദേശിയായ ഉമ്മുക്കുല്‍സുവിനെ വീര്യമ്പ്രത്ത് വാടക വീട്ടില്‍ മുറിവേറ്റ് അവശനിലയില്‍ കണ്ടെത്തിയത്. ഉമ്മുക്കുല്‍സുവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം നന്മണ്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെനിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോകവേയാണ് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിനുശേഷം താജുദ്ദീന്‍ ഒളിവിലാണ്.

താജുദ്ദീനുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തം വീട്ടിലായിരുന്നു ഉമ്മുക്കുല്‍സു താമസിച്ചിരുന്നത്. ഒരുമാസം മുമ്പാണ് താജുദ്ദീന്‍ വീട്ടിലെത്തി ഇവരെ കൂട്ടിക്കൊണ്ടുപോയത്. മലപ്പുറം സ്വദേശി സിറാജുദ്ദീന്‍ ഉണ്ണികുളത്ത് വാടകയ്ക്കെടുത്ത വീട്ടില്‍ ഒരാഴ്ച മുമ്പാണ് ഉമ്മുക്കുല്‍സുവും താജുദ്ദീനുമെത്തിയത്. വെള്ളിയാഴ്ച താജുദ്ദീനൊപ്പം പുറത്തുപോയ ഇവര്‍ തിരിച്ചെത്തിയത് അവശനിലയിലായിരുന്നു.

സിറാജുദ്ദീന്റെ ഭാര്യയും മക്കളും ആ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. വൈകുന്നേരം മടങ്ങിയെത്തിയ സിറാജുദ്ദീന്‍ നാട്ടുകാരുമായി ചേര്‍ന്ന് ഉമ്മുക്കുല്‍സുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതിക്രൂരമായ ശാരീരിക മര്‍ദ്ദനം കാരണമുള്ള ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്നാണ് ഉമ്മുക്കുല്‍സു മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. ഭര്‍ത്താവ് താജുദ്ദീനാണ് യുവതിയെ മര്‍ദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്.