നീരുറവകള്‍ ശുദ്ധജല സമ്പന്നമാക്കാനൊരുങ്ങി തൊഴിലുറപ്പ് തൊഴിലാളികള്‍; കായണ്ണയില്‍ കൈത്തോടുകളുടെ ശുചീകരണത്തിന് തുടക്കമായി


കായണ്ണബസാര്‍: നീരൊഴുക്കില്ലാതെ കാടുമൂടി പായലുകള്‍ നിറഞ്ഞുകിടക്കുന്ന കായണ്ണയിലെ കൈത്തോടുകള്‍ വൃത്തിയാക്കിത്തുടങ്ങി. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ശുചീകരണം നടത്തുന്നത്. പ്രദേശങ്ങളില്‍ നീരൊഴുക്കില്ലാത്തതിനാല്‍ വയലുകളിലേക്ക് വെള്ളമെത്താത്തതിനാല്‍ നെല്‍ക്കര്‍ഷകര്‍ പ്രയാസപ്പെടുകയായിരുന്നു.

കൈത്തോടുകള്‍ നവീകരിക്കാതെ നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. പൊയില്‍ താഴെമുതല്‍ പൈക്കടോത്ത് വരെയുള്ള 820 മീറ്റര്‍ വരുന്ന കൈത്തോടിലെ ചെളിയും കാടും നീക്കി തൊഴിലുറപ്പുകാര്‍ ശുചീകരിച്ചു.

പരവന്‍ചാലിലെ വലിയതോട്ടിലെ കാടുകള്‍ വെട്ടിത്തെളിച്ച് വൃത്തിയാക്കുന്ന പ്രവര്‍ത്തനവും തുടങ്ങിക്കഴിഞ്ഞു. ഗ്രാമപ്പഞ്ചായത്തിന്റെ ‘തെളിനീരൊഴുകട്ടെ’ പദ്ധതിയില്‍പ്പെടുത്തി മുമ്പ് വലിയ ജലാശങ്ങളും വൃത്തിയാക്കിയിരുന്നു.