കണ്ണൂരില്‍ ജനവാസമേഖലയില്‍ ദമ്പതികള്‍ക്കുനേരെ കാട്ടാനയുടെ ആക്രമണം: ഭര്‍ത്താവിന് ദാരുണാന്ത്യം; ആനയുടെ കൊമ്പ് തകര്‍ന്നു


കണ്ണൂര്‍: ഇരിട്ടിയില്‍ ജനവാസ മേഖലയില്‍ ദമ്പതികള്‍ക്കുനേരെ കാട്ടാനയുടെ ആക്രമണം. ആക്രമണത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടു.

ഇരിട്ടി സ്വദേശികളായ ജസ്റ്റിസന്‍, ജിനി ദമ്പതികള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ജിനി ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

രാവിലെ ആറുമണിയോടെ പെരിങ്കിരിയിലാണ് സംഭവം. ഇരുവരും പള്ളിയിലേക്ക് പോകവെയായിരുന്നു കാട്ടാന ആക്രമിച്ചത്. ദമ്പതികള്‍ സഞ്ചരിച്ച ബുള്ളറ്റും സമീപത്തു നിര്‍ത്തിയിട്ടിരുന്ന ടിപ്പറും ആന മരിച്ചിട്ടു. കൊല്ലപ്പെട്ട ജസ്റ്റിന്‍ ചിട്ടി കമ്പനി ജീവനക്കാരനാണ്.

ആക്രമണത്തിനിടെ ആനയുടെ കൊമ്പ് തകര്‍ന്നിട്ടുണ്ട്. പെരിങ്കിരി കവലയ്ക്കു സമീപം ആന ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. ആനയെ കാട്ടിലേക്ക് കയറ്റി വിടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഈ മേഖലയില്‍ പരിക്കേറ്റ ഒരു ആന ചെരിഞ്ഞിരുന്നു. നേരത്തെയും ഈ മേഖലയില്‍ കാട്ടാന ഇറങ്ങിയിട്ടുണ്ടെന്നും എന്നാല്‍ ആരെയും ആക്രമിച്ച സംഭവങ്ങളുണ്ടായിട്ടില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.