കാട്ടാന ശല്യത്തില്‍ ബുദ്ധിമുട്ടിലായി കര്‍ഷകര്‍; പെരുവണ്ണാമൂഴിയില്‍ കാട്ടാന വാഴകൃഷി നശിപ്പിച്ചു


പെരുവണ്ണാമൂഴി: കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി കര്‍ഷകര്‍. ചക്കിട്ടപാറ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പ്പെട്ട പെരുവണ്ണാമൂഴി വട്ടക്കയം മേഖലയിലെ വാഴകൃഷി കാട്ടാന നശിപ്പിച്ചു. മൂന്ന് പേരുടെ വാഴക്കൃഷിയാണ് വെള്ളിയാഴ്ച രാത്രി കാട്ടാന നശിപ്പിച്ചത്. പാഴുകുന്നേല്‍ ജോസ്, കുംബ്‌ളാനി റോയ്, കുംബ്‌ളാനി ജേക്കബ് എന്നിവരുടെ വാഴക്കൃഷിയാണ് നശിപ്പിച്ചത്.

പ്രദേശത്തുനിന്ന് ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആനയെ ഓടിച്ചുവിട്ടത്. അതിനാലാണ് കൂടുതല്‍ നാശ നഷ്ടങ്ങള്‍ സംഭവിക്കാതിരുന്നത്. വന്യമൃഗശല്യം നിലനില്‍ക്കുന്ന പ്രദേശത്ത് വനപാലകര്‍ രാത്രികാല പട്രോളിങ് നടത്തണമെന്നും കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്തംഗം രാജേഷ് തറവട്ടത്ത് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മറ്റൊര പ്രദേശത്തും കാട്ടാനയുടെ അതിക്രമം ഉണ്ടായിരുന്നു. ചെമ്പനോട കാട്ടിക്കുളം ഉണ്ടന്‍മൂല ഭാഗത്താണ് കാട്ടാന തെങ്ങുകളും വാഴകളും നശിപ്പിച്ചത്.