കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്ക്; പരിഹാരം തേടി വടകര ആര്‍.ടി.ഒ എത്തി


കൊയിലാണ്ടി: കൊയിലാണ്ടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ വടകര ആര്‍.ടി.ഒ. വി.പി.അബ്ദുറഹ്മാമാന്‍ കൊയിലാണ്ടിയിലെത്തി. ബുധനാഴ്ച രാത്രിയാണ് അദ്ദേഹം സന്ദര്‍ശിച്ചത്. സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തിയുടെ ഭാഗമായി പഴയ സ്റ്റാന്റിനു മുന്‍വശം ദേശീയ പാതയില്‍ ടൈല്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ആരംഭിച്ചതോടെയാണ് കഴിഞ്ഞ ദിവസം ദേശീയ പാതയില്‍ രാവിലെ ആരംഭിച്ച ഗതാഗത കുരുക്ക് രാത്രി വൈകിയും അവസാനിച്ചിരുന്നില്ല.
കഴിഞ്ഞ ആറ് മാസമായി കൊയിലാണ്ടിയില്‍ സൗന്ദര്യ പ്രവര്‍ത്തികള്‍ നടന്നുവരുന്നു.

കൊയിലാണ്ടി വഴി പോകുന്ന ഹെവി വാഹനങ്ങള്‍ തിരിച്ചുവിടാന്‍ പോലീസിന്റ സഹായം ആര്‍.ടി.ഒ ആവശ്യപ്പെട്ടു. ടൈല്‍ പാകുന്ന ജോലി പടിഞ്ഞാറ് ഭാഗം മുഴുവന്‍ തീര്‍ത്ത് ഒരാഴ്ച വൈബ്രേഷന്‍ ടെസ്റ്റ് നടത്തിയ ശേഷം മറു ഭാഗം കോണ്‍ക്രീറ്റ് ചെയ്യുമെന്നാണ് കരാറുകാരന്‍ പറയുന്നത്. ഈ പ്രവര്‍ത്തി തീരണമെങ്കില്‍ 20 ദിവമെങ്കിലും വേണ്ടിവരും.
വര്‍ക്ക് നടക്കുന്നതിനെ തുടര്‍ന്നുള്ള രൂക്ഷമായ പൊടിശല്യത്തിന് പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി.മണി, ട്രാഫിക് എസ്.ഐ. സന്തോഷ് തുങ്ങിയവര്‍ ആര്‍.ടി.ഒ വിനൊടൊപ്പം ഉണ്ടായിരുന്നു.

ദേശീയപാത അതോറിറ്റിയാണ് ഇപ്പോൾ നടക്കുന്ന പ്രവര്‍ത്തികളുടെ മേല്‍നോട്ടം വഹിക്കുന്നത്. ഹെവി വാഹനങ്ങള്‍ വഴിതിരിച്ചുവിടാന്‍ പത്രത്തില്‍ കൊടുത്തതല്ലാതെ പോലീസിനെ ഇക്കാര്യം അറിയിച്ചില്ലെന്ന് പറയുന്നു. ഗതാഗത കുരുക്ക് രൂക്ഷമായതോടെ കൊയിലാണ്ടി നഗരത്തിലെ വ്യാപാര മേഖലയും, ഓട്ടോറിക്ഷ തൊഴിലാളികളും ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക