ഒരാഴ്ച മുന്‍പുണ്ടായ വഴക്ക് അക്രമത്തില്‍ കലാശിച്ചു; കണ്ണൂരില്‍ പത്തൊന്‍പതുകാരനായ മകനെ വാപ്പ വെട്ടിപ്പരിക്കേല്‍പ്പിച്ചു


കണ്ണൂര്‍: കണ്ണൂരില്‍ പത്തൊന്‍പതുകാരനായ മകനെ വാപ്പ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പരിയാരം കോരന്‍പീടികയില്‍ ആണ് സംഭവം നടന്നത്. കോരന്‍പീടികയിലെ ഷിയാസിനെ വാപ്പയായ അബ്ദുല്‍ നാസര്‍ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. അക്രമണത്തില്‍ കാലിനും കൈയ്ക്കുമാണു വെട്ടേത്.

തളിപ്പറമ്പിലെ വസ്ത്രാലയത്തില്‍ ജീവനക്കാരനാണ് ഷിയാസ്. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് സംഭവമുണ്ടായത്. നാസറും ഷിയാസും തമ്മില്‍ ഒരാഴ്ച മുന്‍പുണ്ടായ വഴക്കാണ് അക്രമത്തില്‍ കലാശിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

പുലര്‍ച്ചെ വൈദ്യുതി നിലച്ചതോടെ മുറിയില്‍നിന്നു പുറത്തിറങ്ങിയ ഷിയാസിനെ അബ്ദുല്‍ നാസര്‍ വെട്ടിപ്പരിക്കെല്‍പ്പിക്കുകയായിരുന്നു. പെട്ടെന്ന് മുറിയില്‍ കയറി ഷിയാസ് കതകടച്ചെങ്കിലും വാതില്‍ തകര്‍ത്ത് അകത്തുകടന്ന് നാസര്‍ വീണ്ടും വെട്ടുകയായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന ഷിയാസിനെ കണ്ടത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ ഷിയാസിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.