നാട്ടുകാരെ വാള്‍വീശി ഭയപ്പെടുത്തി യുവാവിനെ വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് താമരശ്ശേരി സ്വദേശികളടക്കം എട്ട് പ്രതികള്‍ അറസ്റ്റില്‍, അറസ്റ്റിലായവരില്‍ യൂത്ത് ലീഗ് നേതാവും


താമരശ്ശേരി: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ചിറമംഗലത്ത് നിന്നും യുവാവിനെ വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോയ കേസില്‍ എട്ടു പ്രതികള്‍ അറസ്റ്റില്‍. മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായ പുല്ലൂരാംപാറ വൈത്തല ഷാന്‍ഫാരി (29), പുല്ലൂരാംപാറ ആഷിഖ് മുഹമ്മദ് (27), പുല്ലൂരാംപാറ മാടമ്പാട്ട് ജിതിന്‍ (38), തിരുവാമ്പാടി വടക്കാട്ടുപാറ കാവുങ്ങല്‍ ജസിം (27), താനൂര്‍ കാട്ടിലങ്ങാടി കളത്തിങ്ങല്‍ തഫ്സീര്‍ (27), താമരശേരി വലിയപറമ്പ് പാറക്കണ്ടിയില്‍ മുഹമ്മദ് നജാദ് (28), കൊടുവള്ളി വലിയ പറമ്പ് വലിയ പീടിയേക്കല്‍ മുഹമ്മദ് ആരിഫ് (28), താമരശേരി തച്ചാംപൊയില്‍ പുത്തന്‍ തെരുവില്‍ ഷാഹിദ് (36) എന്നിവരെയാണ് പരപ്പനങ്ങാടി സി ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

താനൂര്‍ താഹാ ബീച്ച് കോളിക്കലകത്ത് അബ്ദുള്‍ ഖാദറിന്റെ മകന്‍ ഇസ്ഹാഖ് (30) നെയാണ് തട്ടിക്കൊണ്ടുപോയത്. ചിറമംഗലത്ത് വെച്ച് മാരകായുധങ്ങളുമായി വന്ന അക്രമി സംഘം നാട്ടുകാരെ വാള്‍ വീശി ഭയപ്പെടുത്തിയ ശേഷം കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

പരപ്പനങ്ങാടി പോലീസാണ് തിരുവമ്പാടി പുല്ലൂരാംപാറയില്‍ നിന്നും പ്രതികളെ അറസ്റ്റു ചെയ്തത്. പുല്ലൂരാംപാറയിലെ മേലെ പൊന്നാങ്കയത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ പാര്‍പ്പിച്ചതും ഈ റിസോര്‍ട്ടില്‍ തന്നെയായിരുന്നു. നിരവധി മാരകായുധങ്ങളും പോലീസ് കണ്ടെത്തി.

വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കൊണ്ടുവന്ന സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യുവാവിന്റെ തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്. തട്ടിക്കൊണ്ട് പോയ ശേഷം യുവാവിനെ തടങ്കലില്‍ പാര്‍പ്പിച്ച് മോചനത്തിനായി 30 ലക്ഷം രൂപ യുവാവിന്റെ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു.

പ്രതികള്‍ വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കൊടുത്തുവിട്ട സ്വര്‍ണ്ണം ഇസ്ഹാഖ് ക്യാരിയറുമായി ചേര്‍ന്ന് തട്ടിയെടുത്തെന്നും സ്വര്‍ണ്ണം ഉരുക്കിവിറ്റു പണം വാങ്ങിയെന്നും പണം തിരികെ നല്‍കാത്തതു കൊണ്ടാണ് തട്ടിക്കൊണ്ടുപോയതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.