വാക്ക് തര്‍ക്കത്തെതുടര്‍ന്ന് വൈരാഗ്യം, ബാലുശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ആക്രമണം; വീടിന്റെ ജനല്‍ചില്ലുകളും കാറും തകര്‍ത്തതായി പരാതി


ബാലുശ്ശേരി: മണ്ണാംപൊയില്‍ അരീപ്രം മുക്കിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറെ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. കോറോത്ത് കണ്ടി കിഷോറിനാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. കിഷോറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും വീടിന്റെ ജനല്‍ച്ചില്ലുകളും ആക്രമികള്‍ തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവമെന്ന് വീട്ടുകാര്‍ പറഞ്ഞു.

ആക്രമണത്തില്‍ മുതുകിലും പുറത്തും പരിക്കേറ്റ കിഷോര്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. അടുപ്പ് നിര്‍മാണത്തിനുള്ള സാധനങ്ങളുമായി ഗുഡ്സ് ഓട്ടോയില്‍ വീട്ടിലേക്ക് വരമ്പോള്‍ അരീപ്രം മുക്കിനടുത്ത് നാല് പേര്‍ സഞ്ചരിച്ച കാര്‍ ഗുഡ്സിനുനേരെ വന്നതായും സംഭവത്തില്‍ വാക്ക് തര്‍ക്കമുണ്ടായതായും കിഷോര്‍ പറഞ്ഞു. പിന്നീട് കാറിലെത്തിയ സംഘം പിന്തുടര്‍ന്ന് വീട്ടിലെത്തിയ ശേഷം തന്നെ ആക്രമിക്കുകയായിരുന്നു.

കിഷോര്‍ ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കിഷോറിന്റെ വീടിന് സമീപത്തുള്ള ബന്ധുവീട്ടിലേക്കെത്തിയ തങ്ങളെ കിഷോര്‍ ആക്രമിക്കുകയായിരുന്നുവെന്നാരോപിച്ച് നടക്കാവ് കണക്കുയില്‍ വിപിന്‍, ഭാര്യ അപര്‍ണ, നന്മണ്ട അരീപ്രംമുക്ക് അമന്‍കൃഷ്ണ എന്നിവര്‍ ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കി. പരിക്കേറ്റ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി.