നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ചേമഞ്ചേരി സ്വദേശിയ്ക്ക് ഇരുപത്തി അഞ്ച് വര്‍ഷം കഠിന തടവും നാലുലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി


കൊയിലാണ്ടി: നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപത്തിയഞ്ച് വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. ചേമഞ്ചേരി സ്വര്‍ണകുളം കോളനി തുവക്കോട്ടു പറമ്പില്‍ ഗിരീഷിനെ (44)യാണ് കോടതി ശിക്ഷിച്ചത്.

കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് അനില്‍.ടി.പിയാണ് വിധി പുറപ്പെടുവിച്ചത്. പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. നാലുലക്ഷം രൂപയാണ് പിഴയായി അടയ്ക്കേണ്ടത്. പിഴ സംഖ്യ അടച്ചില്ലെങ്കില്‍ നാലു വര്‍ഷം കൂടെ പ്രതി തടവ് ശിക്ഷ അനുഭവിക്കണം എന്നും വിധിന്യായത്തില്‍ പറയുന്നു.

2021 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ പാട്ടു കേള്‍ക്കാന്‍ പോവുമായിരുന്ന ബാലികയെ പ്രതി മിഠായി നല്‍കിയതിനു ശേഷം നിരവധി ദിവസങ്ങളിലായി പീഡിപ്പിക്കുകയായിരുന്നു. ബാലികയെ കുളിപ്പിക്കുന്നതിനിടെ ശരീരത്തിലെ പരിക്ക് അമ്മയുടെ ശ്രദ്ധയില്‍ ശ്രദ്ധയില്‍പ്പെടുകയും ഡോക്ടറെ കാണിക്കുകയും ചെയ്യുകയും തുടര്‍ന്ന് പെണ്‍കുട്ടി അമ്മയോട് പീഡന വിവരം പറയുകയുമായിരുന്നു.

കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുനില്‍കുമാറാണ് കേസ് അന്വേഷിച്ചത് പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ പി.ജെതിന്‍ ഹാജരായി.