പൂനൂര്‍പ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വയോധിക; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി


പൂനൂര്‍: കട്ടിപ്പാറയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട വയോധികയെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. കട്ടിപ്പാറ കടുവാകുന്ന് കമലാക്ഷി (70)യാണ് പൂനൂര്‍ പുഴയില്‍ കടുവാകുന്ന് ആനക്കയം ഭാഗത്ത് ഒഴുക്കില്‍പ്പെട്ടത്. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം.

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി 12 മണിയോടെ ആനക്കയം കടവില്‍ ഇവരുടെ ചെരിപ്പ് കണ്ടെത്തി. നരിക്കുനി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ വീണ്ടും തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. പിന്നീട് ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ നടത്തിയപ്പോള്‍ ഒഴുക്കില്‍ പെട്ടത്തിന്റെ 200 മീറ്ററോളം താഴെ പുഴക്ക് നടുവിലുള്ള പാറയില്‍ പിടിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിഖ്, ഉദ്യോഗസ്ഥരായ ഗണേശന്‍, ടി.സി റാഷിദ്, എം.വി അരുണ്‍, മുഹമ്മദ് ഷാഫി, സജിത്, പ്രിയദര്‍ശന്‍, കേരളന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.