ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഓട്ടോയിൽ കയറി, വഴിതിരിച്ച് കാട്ടിലെത്തിച്ച് യുവതിയെ ​ബലാത്സംഗത്തിനിരയാക്കി; വഴിക്കടവിൽ ഓട്ടോ ​ഡ്രെെവർ അറസ്റ്റിൽ


മലപ്പുറം: ഓട്ടോയിലെ യാത്രക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മരുത സ്വദേശി തോരപ്പ ജലീഷ് ബാബു എന്ന ബാബുവി(41)നെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോയിൽ കയറിയ യാത്രക്കാരിയെ ഇരുള്‍കുന്നിലെ കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് ഇയാൾക്കെതിരായ പരാതി. കഴിഞ്ഞ വ്യാഴാഴ്ച വെെകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതി വഴിക്കടവില്‍നിന്നാണ് ഇയാളുടെ ഓട്ടോയില്‍ കയറിയത്. എന്നാല്‍ യാത്രയ്ക്കിടെ ഇയാള്‍ ഓട്ടോ വഴിതിരിച്ച് വിടുകയും ഇരുള്‍കുന്നിലെ വനപ്രദേശത്തേക്ക് യുവതിയെ കൊണ്ടുപോവുകയുമായിരുന്നു. തുടര്‍ന്ന് ഇവിടെവെച്ച് യുവതിയെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവത്തിന് പിന്നാലെ യുവതി പോലീസിന് പരാതി നല്‍കി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേകസംഘം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കഴിഞ്ഞദിവസം പ്രതിയെ പിടികൂടുകയുമായിരുന്നു. വഴിക്കടവ് പോലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റ, എസ്.ഐ.മാരായ ഒ.കെ. വേണു, കെ.ജി. ജോസ്. സിവില്‍ പോലീസ് ഓഫീസര്‍മാരായ റിയാസ് ചീനി, സനൂഷ്, ഷീബ, സുനിത, പ്രസാദ്, ജിതിന്‍, ജോബിനി ജോസഫ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Summary: Auto driver arrested for raping young woman in vazhikkadavu malapuram