വേഷം മാറി സന്യാസിയായി, രണ്ട് വർഷമായി ഒളിവിൽ, കുടുക്കിയത് ഫോൺ വിളി; ചേവായുരിൽ യുവതിയെ ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതി പിടിയിലായത് ഇങ്ങനെ


കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ ബസിൽ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം മുങ്ങിയ കുന്ദമം​ഗലം സ്വദേശിയെ പോലീസ് കുടുക്കിയത് അതിവിദ​ഗ്ദമായി. ആരുമറിയാതെ നാട്ടിലെത്തി ബന്ധുക്കളെ കണ്ട് മടങ്ങാൻ പദ്ധതിയിട്ട് കോഴിക്കോടേക്ക് വണ്ടികയറിയ പന്തീർപാടം പാണരുക്കണ്ടത്തിൽ ഇന്ത്യേഷ് കുമാറിനെ തമിഴ്നാട്ടിലെ സേലത്ത് എത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണർ കെ സുദർശനും സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ ചേവായൂർ സ്വദേശിയായ യുവതിയാണ് അതിക്രൂരമായി പീഡനത്തിനിരയായത്. 2021 ജൂലൈ നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇന്ത്യേഷ്, കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടീൽ ഗോപീഷ് (38), പന്തീർപാടം മേലേപൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ(32) എന്നിവരാണ് യുതിയെ ബസിൽവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കേസിൽ ഗോപീഷും ഷമീറും നേരത്തെ അറസ്റ്റിലായിരുന്നു. ഇതിനിടയിൽ ഇന്ത്യേഷ് നാടുവിടുകയായിരുന്നു.

പഴനി, തിരുവണ്ണാമലൈ തുടങ്ങിയ സ്ഥലങ്ങളിൽ വേഷം മാറി താമസിച്ചെങ്കിലും അവിടെയെല്ലാം പൊലീസ് എത്തിയപ്പോൾ ഇന്ത്യേഷ് വെട്ടിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് വാരാണസിയിലേക്ക് കള്ളവണ്ടി കയറി അവിടുത്തെ സന്യാസിമാരോടൊപ്പം കഴിയുകയായിരുന്നു.

ഇയാൾ ബന്ധപ്പെടാൻ സാധ്യതയുള്ളവരെയെല്ലാം പൊലീസ് രഹസ്യമായി നിരീക്ഷിച്ചു കൊണ്ടിരുന്നു. പൊലീസ് അന്വേഷണം ഒഴിവാക്കിയെന്ന് കരുതിയ ഇന്ത്യേഷ് നീണ്ട ഇടവേളക്ക് ശേഷം നാട്ടിലെ ഒരാളെ ബന്ധപ്പെട്ട് വീട്ടുകാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു. ഇതിനൊപ്പം നാട്ടിൽ വന്ന് അമ്മയേയും സഹോദരങ്ങളെയും കണ്ട് വരാണസിക്ക് തന്നെ മടങ്ങാനും തീരുമാനിച്ച വിവരം മനസിലാക്കിയ പൊലീസ് അതിവേഗം നീങ്ങി. ഇയാൾ വരുന്നതറിഞ്ഞ് പൊലീസ് സേലം ഭാഗത്തേക്ക് ട്രെയിൻ കയറുകയും ഇയാൾ വരുന്ന ട്രെയിൻ മനസ്സിലാക്കി അതിൽ കയറി തിരഞ്ഞ് കണ്ടു പിടിച്ച് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

Summary: chevayoor gang rape