മയക്കുമരുന്ന് വിൽപ്പന, ഒപ്പം ഉപയോഗവും; താമരശ്ശേരിയിൽ രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിൽ


താമരശ്ശേരി: എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ താമരശ്ശേരിയില്‍ പിടിയിലായി. കൈതപ്പൊയില്‍ ആനോറ ജുനൈസ്, (39)മലോറം നെരൂക്കുംചാല്‍ കപ്പാട്ടുമ്മല്‍ വിഷ്ണു (23) എന്നിവരെയാണ് വ്യാഴാഴ്ച കൈതപ്പൊയില്‍ നിന്നും 5 ഗ്രാം എം.ഡി.എം.എ യുമായി പിടികൂടിയത്. മയക്കുമരുന്നുമായി യുവാക്കള്‍ സഞ്ചരിച്ച ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

രണ്ടു പേരും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വില്പനക്കാരുമാണെന്ന് പൊലീസ് പറഞ്ഞു. ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രതികള്‍ എം.ഡി.എം.എ എത്തിക്കുന്നത്. ഗ്രാമിന് 5000 രൂപ നിരക്കിലാണ് വില്പന. വില്പനക്കായി പുതുപ്പാടി താമരശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇവര്‍ക്ക് വിപുലമായ സംഘവുമുണ്ടെന്ന് പൊലീസ് അറിയിച്ചു.

താമരശേരി, അടിവാരം എന്നിവിടങ്ങളില്‍ ലഹരിക്കെതിരെയുള്ള ജനങ്ങളുടെ ജാഗ്രത സംഘടന പ്രവര്‍ത്തകരില്‍ നിന്നും പൊലീസിന് ലഭിച്ച രഹസ്യവിവര പ്രകാരമായിരുന്നു പരിശോധന നടത്തിയത്. കുറച്ചു കാലമായി ഇവര്‍ പൊലീസിന്‍റേയും നാട്ടുകാരുടെയും നിരീക്ഷണത്തിലായിരുന്നു.