കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട; കുറ്റ്യാടി സ്വദേശിയുള്‍പ്പെടെ രണ്ട് പേരില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടികൂടി


പേരാമ്പ്ര: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കുറ്റ്യാടി സ്വദേശിയുള്‍പ്പെടെ രണ്ട് പേരില്‍ നിന്നായി ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. കുറ്റ്യാടി സ്വദേശി മുഹമ്മദ് അനീസ്, കുന്നമംഗലം സ്വദേശി കബീര്‍ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞാഴ്ചയും കിരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയിരുന്നു. മലദ്വാരത്തില്‍ ഒളിപ്പിച്ച് 766 ഗ്രാം വീതം മിശ്രിത രൂപത്തിലുള്ള സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. മൂന്നു കാപ്‌സ്യൂളുകളിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായിരുന്നു. പയ്യോളി സ്വദേശി കെ.പി. നൗഷ്, കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി റൗഫ് എന്നിവരാണ് പിടിയിലായത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയവരെ പൊലീസ് എയ്ഡ് പോസ്റ്റിലെത്തിച്ച് നടത്തിയ എക്‌സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച കാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ 35 സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂരില്‍ പൊലീസ് പിടികൂടിയത്. 17 കോടിയോളം രൂപ വില വരുന്ന 32 കിലോയോളം സ്വര്‍ണം ഇക്കാലയളവില്‍ പൊലീസ് വിമാനത്താവളത്തിന് എയ്ഡ് പോസ്റ്റ് വഴി പിടികൂടി. കസ്റ്റംസിന് പുറമെ പൊലീസ് കൂടി സ്വര്‍ണം പിടികൂടാന്‍ തുടങ്ങിയതോടെ കള്ളക്കടത്ത് സംഘം സ്വര്‍ണം കടത്താന്‍ പുതുവഴികള്‍ തേടുകയാണ്.