‘ഹലോ ബാബു, ഫയർ ഫോഴ്‌സുകാരാണ് പറയുന്നത്, കുട്ടയിലേക്ക് ഇറങ്ങിയിരിക്കൂ, പ്രശ്നം നമുക്ക് പരിഹരിക്കാം’; മുചുകുന്നിൽ കിണറ്റിൽ വീണയാളെ ഏറെ പണിപ്പെട്ട് അതിസാഹസികമായി രക്ഷിച്ചത് കൊയിലാണ്ടിയിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ബി.ഹേമന്ദ് (വീഡിയോ കാണാം)


കൊയിലാണ്ടി: കിണറ്റിൽ വീണു പരിഭ്രാന്തനായ മുചുകുന്ന് സ്വദേശിയെ കൊയിലാണ്ടി അഗ്നിശമന സേന രക്ഷിച്ചത് ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ. മുചുകുന്ന് നടുവിലേരിയിൽ നാരായണന്റെ മകൻ ബാബുവാണ് കിണറ്റിൽ വീണത്. വിവരമറിഞ്ഞ ഉടനെത്തന്നെ സേന സംഭവ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയുമായിരുന്നു.

കിണറ്റിൽ വീണ ബാബു ഏറെ ഭയപ്പെട്ടിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആയ ഹേമന്ത് ബി സേനാംഗങ്ങളുടെയും റെസ്ക്യു നെറ്റിന്റെ സഹായത്തോടെ കിണറ്റിൽ ഇറങ്ങുകയും ഇതിനെത്തുടർന്ന് പരാക്രമങ്ങൾ കാണിച്ച ഇയാളെ തന്ത്രപൂർവ്വം അനുനയിപ്പിച്ചു ശേഷമാണ് കരയ്ക്കു കയറ്റിയത്. ‘ബാബു, ഹലോ ബാബു, ഫയർ ഫോഴ്‌സുകാരാണ് പറയുന്നത്, കുട്ടയിലേക്ക് ഇറങ്ങിയിരിക്കു, പ്രശ്നം നമുക്ക് പരിഹരിക്കാം’ എന്ന് തുടർച്ചയായി സേന വെളിയിൽ നിന്ന് പറയുന്നുമുണ്ടായിരുന്നു.

ഹേമന്തിന്റെ കൃത്യമായ ഇടപെടലിലൂടെ പരിക്കുകൾ കൂടാതെ ബാബുവിനെ കരയ്ക്ക് എത്തിക്കാൻ സാധിച്ചു. വടകര ലോകനാർകാവ് സ്വദേശിയായ ഹേമന്ത് ഇതിനുമുമ്പും ധാരാളം അവസരങ്ങളിൽ ഇത്തരം രക്ഷാപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഹേമന്തിന് പിന്തുണയായി കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സി പി ആനന്തന്റെ നേതൃത്തത്തിൽ ഉള്ള സംഘം കരയ്ക്കു നിന്നും വേണ്ടുന്ന പ്രവർത്തനങ്ങളും നിർദ്ദേശങ്ങളും നൽകുകയായിരുന്നു.

ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് അപകടം ഉണ്ടായത്. മൂടാടി പഞ്ചായത്തിലെ ഏഴാം വാർഡിൽ താഴെ നടുവിലേരി നാരായണിയുടെ ഉടമസ്ഥതയിലുള്ള കിണറ്റിൽ ആണ് വീണത്. ഏകദേശം 15 മീറ്റർ ആഴവും രണ്ട് മീറ്റർ വെള്ളവും ഉള്ള കിണറ്റിലാണ് വീണത്.

ഗ്രേഡ് എ.എസ്.ടി.ഓ ബാബു പി കെ, എഫ്.ആർ.ഓമാരായ ഇർഷാദ് പി കെ, വിഷ്ണു വി, ബബീഷ് പി എം, ബിനീഷ് ബി.കെ, സത്യൻ, റഷീദ് കെ പി, ഹോംഗാർഡ്മാരായ സുജിത്ത്, ബാലൻ, ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

വീഡിയോ കാണാം:


Also Read: പതിനഞ്ച് മീറ്റർ ആഴമുള്ള കിണറ്റിൽ വീണു; മുചുകുന്ന് സ്വദേശിയെ രക്ഷപെടുത്തിയത് ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ, കൊയിലാണ്ടിയിലെ അഗ്നിരക്ഷാ സേനയ്ക്ക് കയ്യടി; വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…