അച്ഛനെ സഹായിക്കാനായി ലോഡ്ജിലെത്താറുള്ള പത്താംക്ലാസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി; ബേപ്പൂർ സ്വദേശിയായ മുപ്പത്തഞ്ചുകാരൻ അറസ്റ്റിൽ


കോഴിക്കോട്: ലോഡ്ജിൽ വച്ച് പത്താംക്ലാസ് വിദ്യാർഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ബേപ്പൂർ സ്വദേശി അറസ്റ്റിൽ.
ബേപ്പൂർ അരക്കിണറിലെ ചേക്കൻമാപ്പിള ഹൗസിൽ സി വി സഹീറാണ് (35) അറസ്റ്റിലായത്. ബേപ്പൂർ പോലീസ് ഇൻസ്പെക്ടർ വി സിജിത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെത്തുടർന്നാണ് പ്രതി പിടിയിലായത്. കഴിഞ്ഞ മാസം 12നായിരുന്നു കേസിനാസ്പദമായ സംഭവം.

ലോഡ്ജിലെ ജീവനക്കാരനായ അച്ഛനെ സഹായിക്കാൻ വിദ്യാർഥി ഇടയ്ക്കിടെ ലോഡ്ജിൽ എത്താറുണ്ടായിരുന്നു. ജൂൺ 12ന് പിതാവിനോടൊപ്പം എത്തിയ വിദ്യാർഥിയെ ലോഡ്ജ് മാനേജർ പുറത്തുപോയ തക്കംനോക്കി മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

ലോഡ്ജിലെ സി സി ടി വി ഉൾപ്പെടെ ശാസ്ത്രീയപരിശോധന നടത്തിയതിൽ മുറിയെടുത്ത ആളുടെ സുഹൃത്താണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. വിദ്യാർഥിയുടെ രക്ഷിതാക്കളുടെ പരാതിപ്രകാരം കേസെടുക്കുകയും ബേപ്പൂർ പോലീസ് വനിതാ എസ് ഐ ഷൈജ ഇരയുടെ മൊഴിയെടുത്തശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.

തുടരന്വേഷണത്തിൽ എസ് ഐ ജയരാജ്, സീനിയർ സി പി ഒമാരായ ജിതേഷ്, സജേഷ്, സി പി ഒമാരായ പ്രതീഷ്, ഗിരീഷ് എന്നിവർചേർന്ന് അരക്കിണറിൽവെച്ച് പ്രതിയെ അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ സഹീറിനെ റിമാൻഡ് ചെയ്തു.
Summary: sslc student, who used to come to the lodge to help his father, was sexually assaulted; A 35-year-old man from Beypore has been arrested.