ബസ് യാത്രയ്ക്കിടെ അച്ഛന്റെ വിയോഗ വിവരം അറിഞ്ഞു; പൊട്ടിക്കരഞ്ഞ പയ്യോളി സ്വദേശിനിയ്‌ക്കൊപ്പം എല്ലാ തിരക്കുകളും മാറ്റിവെച്ച് യാത്ര തിരിച്ച് അപരിചിതയായ അധ്യാപിക


ഫോട്ടോ: വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപികയായ അശ്വതി

പയ്യോളി:
ബസില്‍ യാത്ര ചെയ്യവേ അച്ഛന്റെ വിയോഗമറിഞ്ഞ് വിതുമ്പിയ പയ്യോളി സ്വദേശിനിയ്ക്കായി സഹയാത്രികയുടെ കരുതല്‍. ആകെ പകച്ചുപോയ യുവതിയ്‌ക്കൊപ്പം നൂറിലേറെ കിലോമീറ്റര്‍ സഞ്ചരിച്ച് സുരക്ഷിതമായി വീട്ടുകാരുടെ കയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നു ആ സഹയാത്രിക.

വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപികയായ അശ്വതിയാണ് ഒട്ടും പരിചിതയല്ലാതിരുന്നിട്ടും പ്രയാസപ്പെടുന്ന ഒരു പെണ്‍കുട്ടിയ്ക്കുവേണ്ടി തന്റെ വിലപ്പെട്ട സമയം ചെലവഴിക്കാന്‍ സ്വമേധയാ തയ്യാറായത്.

കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഒറ്റയ്ക്കിരുന്ന് വിതുമ്പുകയായിരുന്നു യുവതി. അധ്യാപികമാരായ അശ്വതിയും മജ്മയും ജോലിസ്ഥലത്തേക്കു പോകാന്‍ വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍നിന്ന് ഈ ബസില്‍ കയറി. ഇടതുവശത്തെ സീറ്റിലിരുന്ന് അടക്കിപ്പിടിച്ച് കരയുന്ന യുവതിയെ കണ്ടെങ്കിലും ആദ്യം കാര്യമാക്കിയില്ല. ഇടയ്ക്കുവന്ന ഫോണ്‍ സംഭാഷണത്തിന് ഒടുവില്‍ കരച്ചില്‍ ഉയര്‍ന്നതോടെ ഇരുവരും യുവതിക്കരികിലെത്തി കാര്യം തിരക്കി.

എറണാകുളത്തെ ഇന്‍ഫോപാര്‍ക്കിലെ ജോലിക്കാരിയാണ് യുവതി. അച്ഛന്റെ രോഗവിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ഇടയ്ക്കുവെച്ച് അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞതോടെയാണ് കരച്ചിലുയര്‍ന്നത്. ദുഃഖത്തില്‍ ഒപ്പം ചേര്‍ന്ന അധ്യാപികമാര്‍ യുവതിയെ ആശ്വസിപ്പിച്ചു.

വളയംകുളത്ത് ബസ് എത്തിയെങ്കിലും ആ യുവതിയെ ഒറ്റയ്ക്ക് വിട്ട് പോകാന്‍ അധ്യാപികമാര്‍ക്ക് മനസുവന്നില്ല. ഇരുവരും ചേര്‍ന്ന് ആലോചിച്ച് ഒരാള്‍ കൂടെപ്പോകാന്‍ തീരുമാനിച്ചു. മജ്മ ജോലിസ്ഥലത്ത് ഇറങ്ങുകയും അശ്വതി യുവതിക്കൊപ്പം യാത്ര തുടരുകയും ചെയ്തു. അധ്യാപികയ്ക്ക് കണ്ടക്ടറും പിന്തുണയേകി. വളയംകുളം മുതല്‍ കോഴിക്കോടുവരെയുള്ള യാത്രയ്ക്കിടയില്‍ വേണ്ട സഹായങ്ങളും അദ്ദേഹം ചെയ്തുനല്‍കി.

കോഴിക്കോട്ടെത്തി പയ്യോളിയിലേക്ക് മറ്റൊരു ബസില്‍ക്കയറി വീട്ടുകാരുടെ അടുക്കല്‍ ആ യുവതിയെ സുരക്ഷിതമായി ഏല്‍പ്പിച്ചാണ് അശ്വതി മടങ്ങിയത്. വൈകുന്നേരത്തോടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്.