ചായയ്ക്ക് മധുരം കുറഞ്ഞതിന്റെ പേരിൽ സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; വടകര സ്വദേശിക്ക് കുത്തേറ്റു


വടകര: പാലക്കാട് ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ വടകര സ്വദേശി ഷിജാബിന് കഴുത്തിന് കുത്തേറ്റു.

പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് അടുത്തുള്ള സിറ്റി ലോഡ്ജിലാണ് സംഭവം. നേമം സ്വദേശിയായ ഉത്തമനും ഷിജാബും ഒരേ റൂമിലാണ് താമസിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഇവര്‍ ലോഡ്ജിലെത്തിയത്. അതിനുശേഷമുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഉത്തമനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷിജാബിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചായയ്ക്ക് മധുരം കുറഞ്ഞുപോയെന്ന പേരില്‍ നാലുദിവസം മുന്‍പ് ലൊക്കേഷനില്‍ വച്ച് ഇരുവരും വഴക്കു കൂടിയതായി പൊലീസ് പറയുന്നു. ലോഡ്ജില്‍ വച്ച് ഉത്തമന്‍ സിജാറിന്റെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് വിവരം. പാലക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നത്.